മുംബൈയുടെ താരം കൂടിയായ ഷര്‍ദ്ദുല്‍ ലോക്ഡൗണ്‍ കാലത്ത് ഔട്ട് ഡോറില്‍ പരിശീലനത്തിന് ഇറങ്ങുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. റെഡ് സോണിലല്ലാത്ത പാല്‍ഘര്‍ ജില്ലയിലെ ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് ഷര്‍ദ്ദുല്‍ നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തിയത്.
മുംബൈ: നാലാംഘട്ട ലോക്‌ഡൗണില്‍ സ്പോര്‍ട്സ് കോംപ്ലെക്സുകള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതിന് പിന്നാലെ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരം ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ നടപടിയില്‍ ബിസിസിഐക്ക് അതൃപ്തി. എല്ലാ സുരക്ഷാ മുന്‍കരുതലുകളുമെടുത്താണ് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ശനിയാഴ്ച ഗ്രൗണ്ടില്‍ പരിശീലനം നടത്തിയത്. എന്നാല്‍ ബിസിസിഐയുമായി വാര്‍ഷിക കരാറുള്ള ഷര്‍ദ്ദുല്‍ വ്യക്തിഗത പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് ബോര്‍ഡിന്റെ അനുമതി തേടാത്തതിലാണ് ബിസിസിഐ അതൃപ്തി അറിയിച്ചത്.
ബിസിസിഐയുമായി കരാറുള്ള ഷര്‍ദ്ദുലിന് ബോര്‍ഡിന്റെ അനുമതിയില്ലാതെ പരിശീലനം പുനരാരംഭിക്കാനാവില്ലെന്നും സ്വന്തം നിലക്കാണ് ഷര്‍ദ്ദുല്‍ പരിശീലനം തുടങ്ങിയതെന്നും പറഞ്ഞ ബിസിസിഐ പ്രതിനിധി, അത് ചെയ്യരുതായിരുന്നുവെന്നും ശരിയായ നടപടിയല്ലെന്നും വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
മുംബൈയുടെ താരം കൂടിയായ ഷര്‍ദ്ദുല്‍ ലോക്ഡൗണ്‍ കാലത്ത് ഔട്ട് ഡോറില്‍ പരിശീലനത്തിന് ഇറങ്ങുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. റെഡ് സോണിലല്ലാത്ത പാല്‍ഘര്‍ ജില്ലയിലെ ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് ഷര്‍ദ്ദുല്‍ നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തിയത്. പരിശീലനത്തിനുശേഷം ഷര്‍ദ്ദുല്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ബൗളിംഗ് പരിശീലനം നടത്തിയപ്പോള്‍ ഐസിസി നിര്‍ദേശമനുസരിച്ച് പന്തില്‍ തുപ്പല്‍ ഉപയോഗിച്ചിരുന്നില്ലെന്നും ഷര്‍ദ്ദുല്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ താരങ്ങളായ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ഇപ്പോള്‍ മുംബൈയിലുണ്ടെങ്കിലും ഇവരാരും ഇതുവരെ ഔട്ട് ഡോറില്‍ പരിശീലനം നടത്തിയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷക്കായി ബിസിസിഐ മുന്‍കരുതലെടുക്കുമ്പോഴാണ് ഷര്‍ദ്ദുല്ർ ബിസിസിഐയെ അറിയിക്കാതെ പരിശീലനത്തിനിറങ്ങിയത്.