രാഹുലിന് സെഞ്ചുറി, പിന്നാലെ മധ്യനിര വീണു! ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍

Published : Jun 06, 2025, 11:37 PM IST
K L Rahul

Synopsis

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലേക്ക് വീണു.

നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍. കെ എല്‍ രാഹുല്‍ (116) സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ ഒന്നാം ദിവസം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തിട്ടുണ്ട്. തനുഷ് കൊട്ടിയാന്‍ (5), അന്‍ഷൂല്‍ കാംബോജ് (1) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെയിംസ് റ്യൂ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം രാഹുല്‍ ടീമിലെത്തി. തനുഷ് കൊട്ടിയാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ് എന്നിവരും പ്ലേയിംഗ് ഇലവനിലുണ്ട്. ഹര്‍ഷ് ദുബെ, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍ എന്നിവര്‍ പുറത്തായി. തനുഷാണ് ടീമിലെ ഏക സ്പിന്നര്‍.

അത്ര മികച്ചതല്ലായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ (17), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (11) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ക്രിസ് വോക്‌സിനായിരുന്നു രണ്ട് വിക്കറ്റുകളും. ജയ്‌സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അഭിമന്യൂ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് കരുണ്‍ നായര്‍ (40) - രാഹുല്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ വോക്‌സ് വീണ്ടും ബ്രേക്ക് ത്രൂമായെത്തി. കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്‌സ്.

പിന്നീട് പിന്നീട് രാഹുല്‍ - ധ്രുവ് ജുറല്‍ (52) സഖ്യം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ജോര്‍ജ് ഹില്‍ ഇരുവരേയും മടക്കി. ജുറല്‍ ബൗള്‍ഡായപ്പോള്‍, രാഹുല്‍ എമിലിയോ ഗേയ്ക്ക് ക്യാച്ച് നല്‍കി. ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഷാര്‍ദുള്‍ താക്കൂറിന് (19) അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഫര്‍ഹാന്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി (34) അവസാന നിമിഷങ്ങള്‍ക്കിടെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

രാഹുലിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്കവാദ് എന്നിവര്‍ക്ക് ഇന്നും അവസരം ലഭിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍, തനുഷ് കോട്ടിയന്‍, അന്‍ഷുല്‍ കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ്.

ഇംഗ്ലണ്ട് ലയണ്‍സ്: ടോം ഹെയ്ന്‍സ്, ബെന്‍ മക്കിന്നി, എമിലിയോ ഗേ, ജോര്‍ദാന്‍ കോക്‌സ്, ജെയിംസ് റ്യൂ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാക്‌സ് ഹോള്‍ഡന്‍, ജോര്‍ജ്ജ് ഹില്‍, ക്രിസ് വോക്‌സ്, ഫര്‍ഹാന്‍ അഹമ്മദ്, ജോഷ് ടംഗ്, എഡി ജാക്ക്.

റണ്‍മല കണ്ട ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെല്ലാം മികവ് കാട്ടിയത് ഇന്ത്യ എക്ക് ആശ്വാസകരമാണ്. ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇരുവര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര