
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്മാൻ നാട്ടിലേക്ക് മടങ്ങി. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന്‍റെ വിസ സംബന്ധമായ കാര്യങ്ങള്‍ ശരിയാക്കുന്നതിന് വേണ്ടിയാണ് താരം നാട്ടിലേക്ക് പോയിട്ടുള്ളത്. ചെന്നൈയുടെ അടുത്ത മത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. വെള്ളിയാഴ്ചയാണ് ഈ മത്സരം. ഈ മത്സരത്തില്‍ താരം ഉണ്ടാകില്ല എന്നുള്ളത് ടീമിന് വലിയ തിരിച്ചടിയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുമായി നിലവിലെ പര്‍പ്പിൾ ക്യാപ് ഹോൾഡറാണ് മുസ്താഫിസുർ.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ താരത്തിന് തിരികെ ഇന്ത്യയിൽ എത്താൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലപ്പോൾ കെകെആറിനെതിരെയുള്ള ഒരു മത്സരം കൂടെ താരത്ത് കളിക്കാൻ സാധിച്ചേക്കില്ല. അതേസമയം, മുസ്താഫിസുറിന്‍റെ സേവനം ഏപ്രിൽ മാസം മാത്രമേ ചെന്നൈക്ക് ലഭിക്കുകയുള്ളൂ. മെയ് മൂന്നിന് ആരംഭിക്കുന്ന സിംബാബ്‍വെയ്ക്കെതികെയുള്ള ബംഗ്ലാദേശിന്‍റെ ടി 20 പരമ്പരയിൽ കളിക്കുന്നതിനായി താരത്തിന് മടങ്ങേണ്ടി വരും. ഏപ്രിൽ 30 വരെ ഐപിഎൽ കളിക്കാനുള്ള അനുമതിയാണ് മുസ്താഫിസുറിന് നൽകിയിട്ടുള്ളതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ പരാജയം നേരിട്ടെങ്കിലും ആരാധകര്‍ക്ക് മറക്കാന്‍ രാവായിരുന്നു വിശാഖപട്ടണത്ത്. എം എസ് ധോണിയുടെ തീപ്പൊരി ബാറ്റിംഗ് അത്രയേറെ ആരാധകരെ ആഹ്ളാദിപ്പിച്ചിരുന്നു. സീസണില്‍ ആദ്യമാമായി ധോണി ബാറ്റിംഗിനെത്തിയ മത്സരം കൂടിയായിരുന്നു ഇത്.
ഡല്‍ഹി കാപിറ്റല്‍സിനെതിരെ 16 പന്തുകള്‍ മാത്രം നേരിട്ട ധോണി 37 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മുന്‍ സിഎസ്‌കെ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. 42-ാം വയസിലും പഴയ ധോണിയുടെ മിന്നലാട്ടങ്ങളൊക്കെ കാണാൻ സാധിച്ചതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...