
ദില്ലി: വരുന്ന ഐപിഎല്‍ സീസണിനുള്ള ഡല്‍ഹി കാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും. അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാവും. അല്‍പസമയം മുമ്പാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഡല്‍ഹി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടത്. കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയു റിഷഭ് പന്തിന് പകരമാണ് വാര്‍ണര്‍ ക്യാപ്റ്റനാവുക. പന്തിന് ഐപിഎല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നഷ്ടമാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തെ, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിച്ച് പരിചയമുള്ള താരമാണ് വാര്‍ണര്‍. 2016 സീസണില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനും വാര്‍ണര്‍ക്കായിരുന്നു. 2022 സീസണിലാണ് വാര്‍ണര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. 6.25 കോടിക്കാണ് വാര്‍ണറെ ഡല്‍ഹി ടീമിലെത്തിച്ചത്. 12 മത്സരങ്ങളില്‍ 432 റണ്‍സായിരുന്നു സമ്പാദ്യം. അതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 150.52 സ്ട്രൈക്ക് റേറ്റും 48 ശരാശരിയും ഓസ്ട്രേലിയന്‍ താരത്തിനുണ്ടായിരുന്നു. 2019 മുതല്‍ 2013 വരെയും വാര്‍ണര്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. അക്സര്‍ 2019ലാണ് ഡല്‍ഹിയിലെത്തുന്നത്.
നിലവില്‍ ഇന്ത്യയിലുണ്ട് വാര്‍ണര്‍. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമാണ് താരം. പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല വാര്‍ണര്‍. വാര്‍ണര്‍ക്ക് പകരം ഓപ്പണറുടെ റോളിലെത്തിയ ട്രാവിസ് ഹെഡ് ഇന്ത്യയില്‍ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്ക് മാറിയെത്തുന്ന വാര്‍ണര്‍ക്ക് മുംബൈ ഏകദിനത്തില്‍ കളിക്കണമെങ്കില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കല്‍ ക്ലിയറന്‍സ് വേണം എന്നാണ് റിപ്പോര്‍ട്ട്.
ഇതുവരെ 141 ഏകദിനങ്ങളില്‍ 45.16 ശരാശരിയില്‍ 6007 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. വാംഖഡെ ഏകദിനത്തിന് പിന്നാലെ 19, 22 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇന്ത്യക്കെതിരായ ഏകദിന പരമ്പര മാത്രമല്ല, ഓവലില്‍ ജൂണില്‍ ടീം ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും വാര്‍ണറുടെ സേവനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്.
ഓസ്‌ട്രേലിയന്‍ ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് ക്യാരി, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, ഷോണ്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ എല്ലിസ്, ആഡം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!