
ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്കിന്ന് ജീവന്മരണ പോരാട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ഇന്ത്യക്ക് സെമി ടിക്കറ്റ് നല്‍കില്ല. നിലവിൽ ഗ്രൂപ്പ് എയിൽ തോൽവിയറിയാതെ കുതിക്കുന്ന ഓസ്ട്രേലിയയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. നെറ്റ് റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് സെമി ഫൈനൽ ബർത്ത് ഉറപ്പാക്കാൻ ഇന്നത്തെ മത്സരം അതിനിർണായകമാണ്. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് മുമ്പ് നടക്കുന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ദുര്‍ബലരായ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്.
ഇന്നത്തെ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ സാധിച്ചാൽ റൺറേറ്റിന്‍റെ യാതൊരു ആകുലതകളുമില്ലാതെ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടാം. എന്നാൽ കളി കൈവിട്ടാൽ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെയും നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഫോമിലുള്ള കംഗാരുപ്പടയെ തളയ്ക്കുക എന്നത് ഇന്ത്യൻ നിരയ്ക്ക് വലിയ വെല്ലുവിളിയാണ്. എങ്കിലും നിലവിലെ ഫോമിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, ക്യാപ്റ്റൻ ഹർമൻപ്രീത് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിക്കുകയാണെങ്കിൽ, ഇന്ത്യക്ക് സെമിയിലെത്താൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തേണ്ടി വരും. അങ്ങനെ വന്നാൽ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 8 പോയിന്‍റ് വീതമാകും. എന്നാൽ നെറ്റ് റൺറേറ്റിൽ (+2.268) ഇന്ത്യ വളരെ മുന്നിലായതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ മറികടക്കുക അസാധ്യമാണ് (ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 200 റൺസ് അടിച്ച ശേഷം 167 റൺസിനെങ്കിലും ജയിച്ചാലേ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുടെ റൺറേറ്റ് മറികടക്കാനാകൂ).ഇന്ന് ഇന്ത്യ ഓസ്ട്രേലിയയോട് തോൽക്കുകയും, അതിനു മുൻപ് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ ടൂർണമെന്‍റിൽ നിന്ന് പുറത്താകും. ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് അട്ടിമറിച്ചാൽ ഇന്ത്യക്ക് വലിയ തോൽവികൾ വഴങ്ങാതെ തന്നെ സെമിയിലെത്താം. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ 119 റൺസിനോ അതിൽ കൂടുതലോ വലിയ മാർജിനിൽ തോറ്റാൽ മാത്രമേ റൺറേറ്റിൽ ബംഗ്ലാദേശിന് പിന്നിലായി പുറത്തുപോവുകയുള്ളൂ.
കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ കഴിഞ്ഞ ഏകദിന ലോകകപ്പിലെ തകർപ്പൻ വിജയമാണ് ഇന്ത്യൻ ടീമിന്‍റെ ഏറ്റവും വലിയ ആത്മവിശ്വാസം. അന്ന് അജയ്യരായി മുന്നേറിയ ഓസ്ട്രേലിയയെ സെമി ഫൈനലിൽ അട്ടിമറിച്ചായിരുന്നു ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ആ ചരിത്ര വിജയം ലോർഡ്സിലെ പുൽമൈതാനത്തിലും ആവർത്തിക്കാനാകും ഹർമൻപട ഇന്ന് ബൂട്ട് കെട്ടുക. ലോർഡ്സിലെ പിച്ച് ബാറ്റിങ്ങിനെയും ബോളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്നതായതിനാൽ ടോസ് നേടുന്ന ടീമിന്‍റെ തീരുമാനം മത്സരഗതി നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!