
കറാച്ചി: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിച്ചു കയറിയത് വിരാട് കോലിയുടെ അവിശ്വസനീയ ബാറ്റിംഗിന്‍റെ കരുത്തിലായിരുന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 31-4 എന്ന നിലയില്‍ തകര്‍ന്നശേഷമാണ് കോലി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
ഇതില്‍ ഇന്ത്യന്‍ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറില്‍ മത്സരത്തില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച ബൗളറായിരുന്ന ഹാരിസ് റൗഫിനെതിരെ കോലി നേടിയ രണ്ട് തകര്‍പ്പന്‍ സിക്സുകളാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ലെങ്ത് ബോളില്‍ വിരാട് കോലി സ്ട്രൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയ ആദ്യ സിക്സ് ഇന്നും ആരാധകര്‍ക്ക് വിസ്മയമാണ്. ഇതിനെക്കുറിച്ച് ആദ്യമായി മനസ് തുറക്കുകയാണ് ഹാരിസ് റൗഫ് ഇപ്പോള്‍. പാക് ടിവി ഷോയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് വിരാട് കോലി തനിക്കെതിരെ നേടിയ സിക്സിനെക്കുറിച്ച് റൗഫ് മനസുതുറന്നത്.
തനിക്കെതിരെ കോലി ആ സിക്സ് നേടിയപ്പോള്‍ ശരിക്കും വേദനിച്ചു. ആ സമയത്ത് ഞാനൊന്നും പറഞ്ഞില്ല. പക്ഷെ അത് എന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചു. എവിടെയോ പിഴച്ചുവെന്ന് എനിക്ക് മനസിലായി. പക്ഷെ, ഇനിയൊരിക്കലും കോലിക്ക് അത്തരമൊരു ഷോട്ട് കളിക്കാന്‍ കഴിഞ്ഞേക്കില്ല. കാരണം, ക്രിക്കറ്റില്‍ അത്തരം ഷോട്ടുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ക്രിക്കറ്റിനെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം വിരാട് കോലിയുടെ പ്രതിഭയെക്കുറിച്ച് അറിയാം. ആ സമയത്ത് അത്തരമൊരു ഷോട്ട് കളിക്കാനയതും അതുകൊണ്ടാണ്. ആ ഷോട്ടിന്‍റെ ടൈമിംഗും കൃത്യമായിരുന്നു. അതുകൊണ്ടാണ് അത് പെര്‍ഫെക്ട് സിക്സായത്.
റണ്‍കോട്ട കെട്ടി രാജ്‌കോട്ടില്‍ 91 റണ്‍സ് ജയം; ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് ട്വന്‍റി 20 പരമ്പര
പക്ഷെ, അതിനി ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് പോലും കഴിയുമെന്ന് തോന്നുന്നില്ല. കാരണം, അത് എപ്പോഴും കളിക്കാന്‍ കഴിയുന്ന ഷോട്ട് അല്ലെന്നും റൗഫ് പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. വിരാട് കോലി 53 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!