
മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നല്ല തുടക്കം. രണ്ടാം ദിനം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റൺസിന് മറുപടിയായി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളിയുടെയും ബെന്‍ ഡക്കറ്റിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന ശക്തമായ നിലയിലാണ്. 20 റണ്‍സോടെ ഒല്ലി പോപ്പും 11 റണ്‍സുമായി ബെന്‍ ഡക്കറ്റും ക്രീസില്‍.
94 റണ്‍സെടുത്ത ഡക്കറ്റിന്‍റെയും 84 റണ്‍സെടുത്ത ക്രോളിയുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ 166 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നേടാനായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും അന്‍ഷുല്‍ കാംബോജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 133 റണ്‍സ് കൂടി മതി.
ബാസ്ബോള്‍ തുടക്കം
ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മികച്ച പേസും സ്വിംഗും ലഭിച്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യൻ പേസര്‍മാര്‍ക്ക് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പ്രതിരോധത്തിലാക്കാനായില്ല. ജസ്പ്രീത് ബുമ്രക്കും ന്യൂബോള്‍ പങ്കിട്ട അരങ്ങേറ്റക്കാരൻ അന്‍ഷുല്‍ കാംബോജിനും ഇംഗ്ലണ്ട് ഓപ്പണര്‍മാരെ വിറപ്പിക്കാനാവാഞ്ഞതോടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ മുഹമ്മദ് സിറാജിനെ പന്തേല്‍പ്പിച്ചെങ്കിലും ബാസ് ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. മാഞ്ചസ്റ്ററിലെ തെളിഞ്ഞ കാലാവസ്ഥയും ബാറ്റിംഗിന് അനുകൂല സാഹചര്യങ്ങളും ഇംഗ്ലണ്ടിനെ തുണച്ചു. പേസര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനമാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ക്രോളിയെ ജഡേജ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്‍റെ കൈകകളിലെത്തിച്ചു.
സെഞ്ചുറിയിലേക്ക് തകര്‍ത്തടിച്ച ഡക്കറ്റിന് അന്‍ഷുല്‍ കാംബോജ് വിക്കറ്റിന് പിന്നില്‍ പകരക്കാരൻ കീപ്പര്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി. ബാസ് ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച ഡക്കറ്റും ക്രോളിയും ചേര്‍ന്ന് ഇരുപതാം ഓവറില്‍ ഇംഗ്ലണ്ടിനെ 100 കടത്തിയപ്പോള്‍ 29-ാം ഓവറില്‍ ഇംഗ്ലണ്ട് 150 കടന്നു. ഡക്കറ്റിനെയും ക്രോളിയെയും നഷ്ടമായെങ്കിലും 38-ാം ഓവറില്‍ ഇംഗ്ലണ്ട് 200 കടന്നു. ഇന്ത്യക്കായി 10 ഓവര്‍ എറിഞ്ഞ മുഹമ്മസ് സിറാജ് 58 റണ്‍സ് വഴങ്ങിയപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ 5 ഓവറില്‍ 35 അന്‍ഷുല്‍ കാംബോഡ് 10 ഓവറില്‍ 48ഉം റണ്‍സ് വഴങ്ങി.
പന്തിന്‍റെ പോരാട്ടം
നേരത്തെ 264-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 94 റണ്‍സ് കൂടി കൂചട്ടിച്ചേര്‍ത്ത് രണ്ടാം സെഷനില്‍ 358 റണ്‍സിന് ഓള്‍ ഔട്ടാവുകായിരുന്നു. കാല്‍പ്പാദത്തിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലിറങ്ങി പൊരുതിയ റിഷഭ് പന്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഷാര്‍ദ്ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ചെറുത്തു നില്‍പ്പിന്‍റെയും കരുത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്.
റിഷഭ് പന്ത് 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ 41 റണ്‍സും വാഷിംഗ്ടൺ സുന്ദര്‍ 27 റണ്‍സുമെടുത്തു. 264-4 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിനം തുടക്കത്തിലെ രവീന്ദ്ര ജഡേജയെ നഷ്ടമായി. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആര്‍ച്ചറുടെ പന്തില്‍ ജഡേജ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ. ജഡേജ 20 റണ്‍സുമായാണ് മടങ്ങിയത്. 266-5 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേര്‍ന്നാണ് 300 കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!