
എപിസ്കോപി(സൈപ്രസ്): ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ വംശജന്‍ സഹില്‍ ചൗഹാന്‍. സൈപ്രസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ എസ്റ്റോണിയക്ക് വേണ്ടി ഇറങ്ങിയ സഹില്‍ ചൗഹാനാണ് 27 പന്തിൽ സെഞ്ചുറിയിലെത്തി ലോക റെക്കോര്‍ഡിട്ടത്. നാലു മാസം മുമ്പ് 33 പന്തില്‍ സെഞ്ചുറി തികച്ച് രാജ്യാന്തര ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയ നമീബിയയുടെ ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണിന്‍റെ റെക്കോര്‍ഡാണ് ചൗഹാന്‍ ഇന്ന് മറികടന്നത്.
ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡും ചൗഹാന്‍ ഇന്ന് അടിച്ചെടുത്തു. ഐപിഎല്ലില്‍ 30 പന്തില്‍ സെഞ്ചുറി അടിച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് 27 പന്തില്‍ സെഞ്ചുറി തികച്ച സഹില്‍ ചൗഹാന്‍ പഴങ്കഥയാക്കിയത്. 2013 ഐപിഎല്ലിലായിരുന്നു ഗെയ്ല്‍ 30 പന്തില്‍ സെഞ്ചുറി തികച്ചത്.
ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിസ്കുകളെന്ന റെക്കോര്‍ഡും ചൗഹാന്‍ ഇന്ന് അടിച്ചെടുത്തു. മത്സരത്തില്‍ 18 സിക്സുകളും ആറ് ഫോറുകളുമാണ് ചൗഹാന്‍ പറത്തിയത്. സിക്സുകളിലൂടെ മാത്രം സഹില്‍ 108 റണ്‍സ് നേടി. മത്സരത്തില്‍ ആകെ 41 പന്തില്‍ 144 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഹില്‍ ചൗഹാൻ 351.21 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.
ആദ്യം ബാറ്റ് ചെയ്ത സൈപ്രസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന എസ്റ്റോണിയക്ക് ഒമ്പത് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായെങ്കിലും പിന്നീടെത്തിയ ചൗഹാന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ 13 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 21 റണ്‍സെടുത്ത ബിലാല്‍ മസൂദാണ് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ആറ് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച എസ്റ്റോണിയ പരമ്പരയില്‍ 2-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!