
ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിര്‍ദ്ദേശമനുസരിച്ച് ബിസിസിഐയുടെ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് ക്രിക്കറ്റ്‍ താരങ്ങള്‍ കര്‍ഷക സമരത്തിനെതിരായി സമൂഹമാധ്യമങ്ങളില്‍ നിലപാട് എടുക്കുന്നതെന്ന് കപില്‍ ദേവിന്‍റെ പേരില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്? മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റനായ കപില്‍ ദേവ് ട്വിറ്ററിലൂടെ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി കര്‍ഷകസമരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്നത് ഇന്ത്യയ്ക്കെതിരായ പ്രചാരണമെന്നായിരുന്നു നിലപാട് എടുത്തത്. ഇതിന് പിന്നാലെയായിരുന്നു ഈ നിലപാട് ബിസിസിഐ സമ്മര്‍ദ്ദം മൂലമാണെന്ന് കപില്‍ ദേവിന്‍റെ പേരില്‍ ട്വീറ്റ് എന്ന പേരില്‍ പ്രചാരണം നടന്നത്. നിരവധി സമൂഹമാധ്യമ അക്കൌണ്ടുകളില്‍ നിന്ന് ഈ പ്രചാരണം വാട്ട്സ് ആപ്പിലടക്കമെത്തി.
എന്നാല്‍ കപില്‍ ദേവ് ഇത്തരമൊരു ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂം ലൈവ് കണ്ടെത്തിയത്. തന്നെയുമല്ല ഫെബ്രുവരി നാലാം തിയതി കേന്ദ്രത്തിനും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലുമുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കണമെന്നാണ് ആഗ്രഹമെന്നാണ് കപില്‍ ദേവ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ബിസിസിഐ സമ്മര്‍ദ്ദത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ കര്‍ഷക സമരത്തിന് എതിരെ നിലപാട് എടുത്തതെന്ന് കപില്‍ ദേവ് പറഞ്ഞതായുള്ള പ്രചാരണം വ്യാജമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!