
ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ നായകന്‍ കെ എല്‍ രാഹുലിനെ പരസ്യമായ ശകാരിച്ച ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പെരമാറ്റത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഇന്നലെ മത്സരശേഷം സ്റ്റേഡിയത്തില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വെച്ചാണ് ഗോയങ്ക ടീമിന്‍റെ പ്രകടനത്തിലുള്ള തന്‍റെ അതൃപ്തി രാഹുലിനോടും കോച്ച് ജസ്റ്റിന്‍ ലാംഗറോടും പരസ്യമാക്കിയത്. രാഹുലിനെ ഗോയങ്ക ശകാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഗോയങ്കയുടെ അതൃപ്തി മനസിലാക്കാമെങ്കിലും പരസ്യമായി അത് പ്രകടിപ്പിച്ച രീതി അംഗീകരിക്കാനാവില്ലെന്ന് ആര്‍സിബി മുന്‍ ടീം ഡയറക്ടറായ മൈക്ക് ഹെസണ്‍ പറഞ്ഞു. ഹൈദരാബാദും ലഖ്നൗവും തമ്മില്‍ ഗ്രൗണ്ടിലെ പ്രകടനത്തിന്‍റെ കാര്യത്തില്‍ ആടും ആനയും തമ്മിലുള്ള അന്തരമുണ്ടായിരുന്നുവെന്നും അതിലുള്ള അതൃപ്തിയാകാം ഗോയങ്ക പ്രകടിപ്പിച്ചതെന്നും ഹെസണ്‍ പറഞ്ഞു. എന്നാല്‍ ടീം ഉടമയുടെ വികാരം മനസിലാക്കുന്നുവെങ്കിലും ഇത്തരം ശകാരങ്ങളൊക്കെ ഡ്രസ്സിംഗ് റൂമിനുള്ളില്‍ വെച്ചാവുന്നതായിരുന്നു ഉചിതമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.
തോൽക്കുന്നവർക്ക് പെട്ടി മടക്കാം, ഐപിഎല്ലിൽ ഇന്ന് നോക്കൗട്ട് പോരാട്ടം; ആർസിബിയുടെ എതിരാളികൾ പഞ്ചാബ്
ഗോയങ്കയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ നില്‍ക്കുന്ന രാഹുലിന്‍റെ ദൃശ്യം കാണുമ്പോള്‍ സഹതാപമുണ്ടെന്നും ക്യാമറകള്‍ക്ക് മുമ്പിലെ ഈ രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. ആരാധകരും ഗോയങ്കയുടെ പെരുമാറ്റത്തിലെ അതൃപ്തി സമൂഹമാധ്യമങ്ങളില്‍ പരസ്യമാക്കി. ആത്മാഭിമാനം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ രാഹുല്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടീം വിടണമെന്ന് ചിലര്‍ പറഞ്ഞു. ഗോയങ്കക്ക് മുമ്പില്‍ രാഹുല്‍ നില്‍ക്കുന്നത് കണ്ടാല്‍ അപ്രൈസല്‍ ചര്‍ച്ചക്ക് ഇരിക്കുന്ന കോര്‍പറേറ്റ് ജീവനക്കാരനെ പോലെയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രഹരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അവിശ്വസനീയമായിരുന്നു അവരുടെ പ്രകടനമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക