
ഓക്‌ലന്‍ഡ്: ടി20 ലോകകപ്പിലെയും പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെയും തുടര്‍ പരാജയങ്ങള്‍ക്ക് ശേഷവും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ റിഷഭ് പന്തിന് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയതിനെതിരെ പ്രതികരിച്ച് ആരാധകര്‍. ടി20 പരമ്പരയില്‍ മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് പന്തിന് അവസരം നല്‍കിയതെങ്കില്‍ ഇന്ന് സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തയാറായി.
എന്നാല്‍ വിക്കറ്റ് കീപ്പറായി കളിച്ച റിഷഭ് പന്ത് നാാലം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 23 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെയും ക്യാപ്റ്റന്‍ ശിഖര്ഡ ധവാനെതിരെയും രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും പാഴാക്കുന്ന പന്തിനെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. പന്തിനെ ഉള്‍പ്പെടുത്താനായി അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.
പന്തിന് പകരം ദീപ് ഹൂഡയെയോ ദീപക് ചാഹറിനെയോ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരു ബൗളറെ കൂടി കിട്ടുമായിരുന്നു. അഞ്ച് ബൗളര്‍മാരുമായി മാത്രം മത്സരത്തിറങ്ങുന്നത് റിസ്കാണെന്നും റിഷഭ് പന്ത് എടുക്കുന്ന റണ്ണൊക്കെ ദീപക് ചാഹറും നേടുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കായി ഇന്ന് പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും ഏകദിന അരങ്ങേറ്റം നടത്തിയപ്പോള്‍ മലയാളി താരം സ‍്ജു സാംസണ് അവസരം നല്‍കാനും ടീം മാനേജ്മെന്‍റ് തയാറായി. 38 പന്തില്‍ 36 റണ്‍സെടുത്ത സഞ്ജു ശ്രേയസ് അയ്യര്‍ക്കൊപ്പം അഞ്ചാ വിക്കറ്റില്‍ 94 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യന്‍ സ്കോര്‍ 250 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തയപ്പോള്‍ സഞ്ജുവിനെ ബാറ്ററും ഫിനിഷറുമായാണ് ടീമിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!