
സിഡ്‌നി: ഈ മാസം 22നാണ് ഓസ്‌ട്രേലിയയും ഇന്ത്യയും നേര്‍ക്കുനേര്‍ വരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരമ്പരയ്ക്ക് മുമ്പ് തന്നെ വാചകമടിയും തുടങ്ങി. ഇന്ത്യന്‍ ബാറ്റര്‍മാരെ കുറിച്ച് സംസാരിക്കുയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രോഡ് ഹാഡിന്‍. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നാണ് ഹാഡിന്‍ പറയുന്നത്. യശസ്വി ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാജയപ്പെടുമെന്നാണ് ഹാഡിന്റെ പക്ഷം.
അരങ്ങേറ്റം മുതല്‍ തകര്‍പ്പന്‍ ഫോമിലുള്ള യുവ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ യശസ്വി ജയ്സ്വാളാണ് പരമ്പരയിലെ ഇന്ത്യയുടെ പ്രധാന കളിക്കാരില്‍ ഒരാള്‍. തന്റെ ടെസ്റ്റ് കരിയറില്‍ 14 മത്സരങ്ങളില്‍ നിന്ന് 56.28 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളും നേടിയ ജയ്സ്വാള്‍ ഇതുവരെ 1407 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഹാഡിന്‍ പറയുന്നതിങ്ങനെ... ''ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓസീസിന്റെ കുതിപ്പിന് മുന്നില്‍ നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ജയ്സ്വാള്‍ ശരിക്കും ഒരു മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം. പക്ഷേ അദ്ദേഹം മുമ്പ് ഓസ്ട്രേലിയയില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ആ ഫോം തുടരാനാകുമെന്ന് എനിക്ക് ഉറപ്പില്ല. പെര്‍ത്തിലെ ബൗണ്‍സ് കൈകാര്യം ചെയ്യുന്നത് കഠിനാധ്വാനമാണ്.'' മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ സംഘങ്ങളായാണ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്. വിരാട് കോലി അടക്കമുള്ള താരങ്ങളുടെ ആദ്യ സംഘം ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ഇന്ത്യയില്‍ ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ ഹോട്സ്റ്റാറിലുമാണ് മത്സരങ്ങള്‍ കാണാനാകുക. സാധാരണഗതിയില്‍ ഓസ്‌ട്രേലിയിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആരംഭിക്കുമെങ്കിലും ഇത്തവണ ഇന്ത്യന്‍ ആരാധകര്‍ക്ക് കുറച്ചുകൂടി സൗകര്യപ്രദമാണ് മത്സരസമയം എന്നൊരു പ്രത്യേകതയുണ്ട്.
ആദ്യ ടെസ്റ്റ് പ്രാദേശിക സമയം 10.20നും ഇന്ത്യന്‍ സമയം രാവിലെ 7.50നുമാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക. ഡിസംബര്‍ ആറു മുതല്‍ അഡ്ലെയ്ഡ് ഓവലിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഡേ നൈറ്റ് ടെസ്റ്റായതിനാല്‍ ഈ മത്സരം ഇന്ത്യന്‍ സമയം രാവിലെ 9.30ന്(പ്രാദേശിക സമയം ഉച്ചക്ക് 2.30) ആണ് ആരംഭിക്കുക.
ഡിസംബര്‍ 14 മുതല്‍ ബ്രിസേബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. ഈ മത്സരം ഇന്ത്യന്‍ സമയം രാവിലെ 5.50നാണ് തുടങ്ങുക. മെല്‍ബണില്‍ ഡിസംബര്‍ 26 മുതലാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്. ഈ മത്സരവും ഇന്ത്യന്‍ സമയം രാവിലെ 5.50ന് ആരംഭിക്കും. ജനുവരി മൂന്ന് മതുല്‍ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് തുടക്കമാകു. ഇന്ത്യന്‍ സമയം രാവിലെ 5 മണി മുതലാണ് മത്സരം ആരംഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!