
അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗർ രാജകുടുംബത്തിൽപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ അജയ് ജഡേജയെ സിംഹാസനത്തിൻ്റെ പുതിയ അവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവനഗർ എന്നറിയപ്പെടുന്ന ജാംനഗറിന്റെ നിലവിലെ മഹാരാജാവായ ശത്രുശല്യസിൻഹജി ദിഗ്‌വിജയ്സിൻഹജിയാണ് ജഡേജയെ അടുത്ത 'ജാം സാഹിബ്' ആയി പ്രഖ്യാപിച്ചത്.
അജയ് ജഡേജയുടെ അച്ഛന്റെ അർധ സഹോദരൻ ആണ് നിലവിലെ മഹാരാജാവായ ശത്രുശല്യസിൻഹജി ദിഗ്‌വിജയ്സിൻഹജി. അജയ് ജഡേജയുടെ അമ്മ മലയാളി ആണ്. മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ അവർ ജൂണിൽ അന്തരിച്ചിരുന്നു. അച്ഛൻ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ദൗലത് സിംഗ് ജാംനഗറിൽ നിന്നുള്ള കോൺഗ്രസ് എം പിയായിരുന്നു ജഡേജയുടെ അച്ഛൻ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് ഗുജറാത്തിലെ ഒരു പ്രമുഖ നാട്ടുരാജ്യമായിരുന്നു നവനഗർ. ഇന്ന് ജാംനഗർ എന്നാണ് ഇവിടെ അറിയപ്പെടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാളായിരുന്നു അജയ് ജഡേജ. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനായി അറിയപ്പെട്ടിരുന്ന ജഡേജക്ക് പറക്കും ഫീൽഡർ എന്നൊരു വിശേഷണവും ആരാധകർ നൽകിയിരുന്നു. ഫീൽഡിംഗിലെ മികവായിരുന്നു ഇതിന് കാരണം. ക്രിക്കറ്റ് രംഗത്ത് വലിയ പാരമ്പര്യമുള്ള കുടുംബമാണ് ജഡേജയുടേത്. പ്രശസ്തമായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജിയുടെയും കെ എസ് ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നതെന്നാണ് മറ്റൊരു യാഥാർത്ഥ്യം.
1971 ഫെബ്രുവരി 1 ന് ജനിച്ച അജയ് ജഡേജ 1992 മുതൽ 2000 വരെ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങളും 196 ഏകദിനങ്ങളും കളിച്ച ജഡേജയെ വാതുവെയ്പ്പ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ 2000 ൽ ബി സി സി ഐ. ജഡേജയെ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കിയിരുന്നു.
അതിശക്ത മഴക്ക് ശമനം, കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു; വിവിധ ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!