
ദില്ലി: ഏകദിനത്തിലും ടി20യിലും കാര്യമായ പ്രഭാവം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്ത് പോയവര്‍ഷം ഇന്ത്യയുടെ ഏറ്റുവും മികച്ച ബാറ്ററായിരുന്നു. അതുകൊണ്ടുതന്നെ ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ പന്ത് ഇന്ത്യയുടെ നിര്‍ണായക താരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ കാര്‍ അപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പരയും ഐപിഎല്ലും നഷ്ടമാവുമെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരാകും റിഷഭ് പന്തിന്‍റെ പകരക്കാരന്‍ എന്ന ചര്‍ച്ചകളും സജീവമാണ്. പ്രായം പരിഗണിച്ചാല്‍ വൃദ്ധിമാന്‍ സാഹയെ സെലക്ടര്‍മാര്‍ ടീമിലെടുക്കാനിടയില്ല. സാഹയെ ഒഴിവാക്കിയശേഷം കെ എസ് ഭരതിനെ ആണ് ടെസ്റ്റില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ബിസിസിഐ ഇതുവരെ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഭരത് തന്നെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലെത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പാക്കിസ്ഥാനുവേണ്ടി വീണ്ടും കളിക്കാന്‍ തയാറെന്ന് മുഹമ്മദ് ആമിര്‍
എന്നാല്‍ റിഷഭ് പന്തിനെപ്പോലെ ആക്രമണശൈലിയുള്ള ബാറ്ററല്ല ഭരത്. സാങ്കേതിക തികവുള്ള ബാറ്ററായ ഭരത് അതിവേഗം സ്കോര്‍ ചെയ്യുന്നത് അപൂര്‍വമാണ്. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ പന്തിന്‍റെ പകരക്കാരനെ നിര്‍ദേശിക്കുകയാണ് മുന്‍ സെലക്ടറായ സാബാ കരീം. പന്ത് കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ പകരക്കാരനായി ഇഷാന്‍ കിഷനെ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പറാക്കണമെന്നാണ് കരീം പറയുന്നത്. പന്തിനെപ്പോലെ അതിവേഗം സ്കോര്‍ ചെയ്യാന്‍ കിഷനാവുമെന്നും കരീം പറഞ്ഞു.
റിഷഭ് പന്തിന്‍റെ അതിവേഗ സ്കോറിംഗ് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നതിനൊപ്പം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് 20 വിക്കറ്റ് വീഴ്ത്താനുള്ള സമയവും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പന്തിന്‍റെ പകരക്കാരനായി വരുന്ന താരവും ഇത്തരത്തിലുള്ള കളിക്കാരനായിരിക്കണം. അടുത്തിടെ ഏകദിന ഡബിള്‍ നേടിയ ഇഷാന് പന്തിനെപ്പോലെ അതിവേഗം സ്കോര്‍ ചെയ്യാനുള്ള കഴിവുണ്ടെന്നും സാബാ കരീം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!