
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. നിലവിലെ ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍, ഇരുവര്‍ക്കും പ്രതിഫലം നല്‍കി വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് ശ്രീകാന്ത് മുംബൈ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് മുംബൈ പരാജയപ്പെട്ടതിന് പിന്നാലെയാണ് ശ്രീകാന്തിന്റെ ഈ പ്രതികരണം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 195 റണ്‍സാണ് നേടിയത്. എന്നാല്‍ പഞ്ചാബ് കിംഗ്‌സ് വെറും 16.2 ഓവറില്‍ ലക്ഷ്യം കണ്ടു. പ്രധാന ബൗളര്‍മാരായ ദീപക് ചഹാറും ഷാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് 5.3 ഓവറില്‍ 87 റണ്‍സാണ് വഴങ്ങിയത്. ആദ്യ ഓവറില്‍ തന്നെ 21 റണ്‍സ് വിട്ടുകൊടുത്തു. ആകെ 2.3 ഓവറില്‍ 45 റണ്‍സ്. ഷാര്‍ദുല്‍ താക്കൂര്‍ 3 ഓവറില്‍ 42 റണ്‍സ്. ഇതിനെ കുറിച്ച് ശ്രീകാന്തിന്റെ വിശദീകരണം. ''എന്തിനാണ് ഇവരെ ടീമില്‍ നിലനിര്‍ത്തിയതെന്ന് മനസ്സിലാകുന്നില്ല. അവര്‍ക്ക് പണം നല്‍കി വീട്ടിലേക്ക് അയക്കൂ, ഈ സീസണില്‍ ഇനി വരേണ്ടതില്ലെന്ന് പറയൂ. അത് തെറ്റായ കാര്യമല്ല.'' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഫോമില്ലായ്മയെക്കുറിച്ചും ശ്രീകാന്ത് ആശങ്ക പ്രകടിപ്പിച്ചു. ടി20 ലോകകപ്പിന് ശേഷം വിശ്രമമില്ലാതെ കളിക്കുന്നത് ബുംറയെ ബാധിച്ചുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ സീസണിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. പഞ്ചാബിനെതിരെ 4 ഓവറില്‍ 41 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്. ബുംറയ്ക്ക് ശാരീരികമായും മാനസികമായും വിശ്രമം ആവശ്യമാണെന്നും അദ്ദേഹത്തെ അമിതമായി കളിപ്പിക്കുകയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
സീസണ്‍ തുടക്കത്തില്‍ മുംബൈയുടെ ബൗളിംഗ് നിരയ്ക്ക് താന്‍ 10-ല്‍ 9.5 റേറ്റിംഗ് നല്‍കിയത് തെറ്റായിപ്പോയെന്ന് ശ്രീകാന്ത് തുറന്നുസമ്മതിച്ചു. 'മുംബൈ 500 റണ്‍സ് അടിച്ചാലും ഈ ബൗളിംഗ് വെച്ച് എതിരാളികള്‍ അത് മറികടക്കും,' അദ്ദേഹം പരിഹസിച്ചു. തുടര്‍ച്ചയായ നാല് തോല്‍വികള്‍ വഴങ്ങിയ മുംബൈ ഇന്ത്യന്‍സ്, തിങ്കളാഴ്ച അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!