
ന്യൂസിലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനല്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷന്റെ പരസ്യം തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഗംഭീര്‍ പങ്കുവെച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഫൈനലിലെ വിജയി ആരെന്ന് പ്രവചിക്കാൻ ആരാധകരോട് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. ഫാന്റസി ആപ്പിന് പ്രൊമോഷൻ നല്‍കുന്നതിലൂടെ ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും താല്‍പ്പര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു ഗംഭീറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. റിയല്‍ 11 എന്ന ആപ്ലിക്കേഷന്റെ പരസ്യമായിരുന്നു ഗംഭീര്‍ പോസ്റ്റ് ചെയ്തത്. ഗംഭീര്‍ എന്ന പേര് നല്‍കിയാല്‍ 100 ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ലിങ്ക് സഹിതമാണ് ഗംഭീര്‍ നല്‍കിയിട്ടുള്ളത്.
ഒരു ദേശീയ ടീം പരിശീലകൻ ഫാന്റസി ആപ്ലിക്കേഷൻ പ്രമോട്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബിസിസിഐക്ക് എങ്ങനെയാണ് ഇതിന് അനുമതി നല്‍കാൻ സാധിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ ടീമിന്റെ അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കില്ലേയെന്നും ചിലര്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്.
പരീശിലകനെന്ന നിലയില്‍ ഗംഭീര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാൻ തയാറകണമെന്നും ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയിലുള്ള ബഹുമാനത്തെ ഇല്ലാതാക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു.
ഗംഭീറിന്റെ മികച്ച തീരുമാനങ്ങള്‍ ഇന്ത്യ ഫൈനലില്‍ എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അഞ്ച് സ്പിന്നര്‍മാരെ ടീമിലെടുത്തതില്‍ വലിയ വിമര്‍ശനം ഗംഭീര്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ടീം തിരഞ്ഞെടുപ്പിനെ ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ ചാമ്പ്യൻസ്ട്രോഫിയിലെ പ്രകടനം. പ്രത്യേകിച്ചും ദുബായില്‍ മോശം റെക്കോഡുള്ള വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ന്യൂസിലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലും ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിലും വരുണിന്റെ ബൗളിങ് പ്രകടനം നിര്‍ണായകമായിരുന്നു.