
അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2027-ലെ ഏകദിന ലോകകപ്പാണെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. മാര്‍ച്ച് അവസാനം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കുന്നതോടെ ലോകകപ്പിനായുള്ള കൃത്യമായ രൂപരേഖ ടീം മാനേജ്മെന്റ് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ 25 മുതല്‍ 30 വരെ ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിലെ വേഗതയും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കുക എന്നത് എളുപ്പമല്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. ''ഐപിഎല്ലിന് ശേഷമായിരിക്കും 2027 ലോകകപ്പിനായുള്ള ആസൂത്രണം തുടങ്ങുക. ഈ കാലയളവില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏകദിന മത്സരങ്ങള്‍ കൃത്യമായി വിനിയോഗിക്കും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തുകയും ശരിയായ ടീം കോമ്പിനേഷന്‍ നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്. മെയ് അവസാനത്തോടെ ഇതിലൊരു വ്യക്തത വരും.'' ഗംഭീര്‍ വ്യക്തമാക്കി.
ജൂണ്‍ 14-ന് അഫ്ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യ വീണ്ടും ഈ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെമി ഫൈനലിന് തൊട്ടടുത്തെത്തിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളിയാകുമെന്നുറപ്പാണ്. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോ്ലിയുടെയും പ്രകടനങ്ങളായിരിക്കും ഈ പരമ്പരയില്‍ ഏവരും ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു കോലി.
കഴിഞ്ഞ ചില മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട രോഹിത്, ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഇതിനായി ഭാരം കുറയ്ക്കുകയും മുംബൈയില്‍ കഠിനമായ പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇരുവര്‍ക്കും മാത്രമല്ല, ടി20 ലോകകപ്പില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാദമുണ്ട്. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ സഞ്ജുവിനെ പോലെയുള്ള താരങ്ങളെ പരിഗണിക്കൂ. നിലവില്‍ കെ എല്‍ രാഹുലാണ് ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.
അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കും. അവിടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കും. ഈ മത്സരങ്ങളിലെ പ്രകടനം മുന്‍നിര്‍ത്തിയായിരിക്കും മുതിര്‍ന്ന താരങ്ങളുടെ ലോകകപ്പ് സാധ്യതകള്‍ വിലയിരുത്തപ്പെടുക.
1. അഫ്ഗാനിസ്ഥാനെതിരെ: 3 ഏകദിനങ്ങള്‍ (ജൂണ്‍ 14 മുതല്‍)
2. ഇംഗ്ലണ്ടിനെതിരെ: 3 ഏകദിനങ്ങള്‍ (അഫ്ഗാന്‍ പരമ്പരയ്ക്ക് ശേഷം)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!