സച്ചിന്റെ ഡാന്‍സ്, എന്റെ കരച്ചില്‍; സംഭവബഹുലമായിരുന്നു ആ രാത്രിയെന്ന് ഹര്‍ഭജന്‍

By Web TeamFirst Published Apr 9, 2020, 7:18 PM IST
Highlights

അന്നാണ് ഞാന്‍ ജീവിതത്തിലാദ്യമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നൃത്തം ചെയ്യുന്നത് കാണുന്നത്. ആദ്യമായിട്ടാണ് ചുറ്റുമുള്ളതിനെക്കുറിച്ചൊന്നും ആലോചിക്കാതെ സച്ചിന്‍ ഇങ്ങനെ മതിമറന്ന് സന്തോഷിക്കുന്നത് കാണുന്നത്. 

മുംബൈ: ഇന്ത്യ ഏകദിന ലോകകപ്പ് നേടയതിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ നിരവധി താരങ്ങളാണ് അന്നത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. ധോണിയെ നാലാമനായി ഇറക്കാനുള്ള നിര്‍ദേശം വെച്ചത് താനാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുറന്നുപറഞ്ഞതും കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് നേടിയശേഷം ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിലാണ് ലോകകപ്പ് നേടിയതിനുശേഷമുള്ള താരങ്ങളുടെ പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് വിശദീകരിച്ചത്.

അന്നാണ് ഞാന്‍ ജീവിതത്തിലാദ്യമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നൃത്തം ചെയ്യുന്നത് കാണുന്നത്. ആദ്യമായിട്ടാണ് ചുറ്റുമുള്ളതിനെക്കുറിച്ചൊന്നും ആലോചിക്കാതെ സച്ചിന്‍ ഇങ്ങനെ മതിമറന്ന് സന്തോഷിക്കുന്നത് കാണുന്നത്. എല്ലാവര്‍ക്കുമൊപ്പവും അദ്ദേഹം ആഘോഷിക്കുകയായിരുന്നു. ആ രാത്രി ഞാനെന്റെ മെഡലും കെട്ടിപ്പിടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. ഉണ്‍ന്നപ്പോഴും മെഡല്‍ ഞാന്‍ മുറകെ പിടിച്ചിട്ടുണ്ടായിരുന്നു. വല്ലാത്തൊരു വികാരമായിരുന്നു അത്.

അന്നാണ് ഞാനാദ്യമായി പരസ്യമായി പൊട്ടിക്കരയുന്നത്. കാരണം, ലോകകപ്പ് നേടുക എന്നത് എല്ലാവരുടെയും സ്വപ്നമായിരുന്നു. അത് യാഥാര്‍ഥ്യമാവാന്‍ പോവുന്നു എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും രോമാഞ്ചമുണ്ടായി. ലോകകപ്പ് കൈയിലെടുത്ത് ഉയര്‍ത്തിയപ്പോള്‍ തോന്നിയ വികാരം വിവരിക്കാനാവില്ല. ഞാന്‍ ശരിക്കും കരയുകയായിരുന്നു. ആദ്യമായാണ് ഞാന്‍ പരസ്യമായി കരയുന്നത്. കാരണം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു.

ജീവിതത്തില്‍ ഇതിലും വലിയതൊന്നും ഇനി ആഗ്രഹിക്കാനില്ല. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു അത്. എന്റെ സഹതാരങ്ങള്‍ക്കെല്ലാം നന്ദി. അവരില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു. എനിക്കെന്റെ ആനന്ദാശ്രുക്കള്‍ അടക്കാനാവുന്നില്ല-ഹര്‍ഭജന്‍ പറഞ്ഞു.

click me!