
മുംബൈ: ഇന്ത്യന്‍ പുരുഷ ട്വന്‍റി 20 ടീമില്‍ രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തുടരില്ലെന്ന് ഉറപ്പായി. ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്‌തു. രോഹിത് ശര്‍മ്മ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി തുടരുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
'മാറ്റങ്ങള്‍ വരേണ്ട സമയമാണിത്. രോഹിത് ശര്‍മ്മയ്ക്ക് ഇനിയുമേറെ സംഭാവനകള്‍ നല്‍കാനാകുമെന്ന് നമുക്കെല്ലാം അറിയാമെങ്കിലും അദേഹം യുവതാരമല്ല എന്ന് നമുക്കറിയാം. 2024ലെ ട്വന്‍റി 20 ലോകകപ്പിനായി ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. ഹാര്‍ദിക് ക്യാപ്റ്റനായി ഉചിതനായ താരമാണ്. അടുത്ത ടി20 പരമ്പരയ്ക്ക് മുമ്പ് സെലക്ടര്‍മാര്‍ കൂടിയാലോചിച്ച് ഹാര്‍ദിക്കിന്‍റെ പേര് പ്രഖ്യാപിക്കും. ഇക്കാര്യം രോഹിത് ശര്‍മ്മയെ അറിയിച്ചിട്ടില്ല. പരിശീലകനെയും ക്യാപ്റ്റനേയും ഉടന്‍ യോഗത്തിന് വിളിക്കും' എന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
മറ്റ് ഫോര്‍മാറ്റുകളില്‍ രോഹിത് സുരക്ഷിതം
അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് വരെ രോഹിത് ശര്‍മ്മ 50 ഓവര്‍ ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി തുടരും. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തീരും വരെ രോഹിത് ടെസ്റ്റിലും നായകസ്ഥാനത്ത് തുടരും. ഓസ്‌ട്രേലിയയില്‍ അടുത്തിടെ പൂര്‍ത്തിയായ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതോടെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. രോഹിത് ശര്‍മ്മയും ഉപനായകന്‍ കെ എല്‍ രാഹുലും വിശ്രമത്തിലായതിനാല്‍ ഇപ്പോള്‍ നടക്കുന്ന ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. ജനുവരിയില്‍ ലങ്കയ്ക്കെതിരെ നടക്കുന്ന പരമ്പരയോടെ പാണ്ഡ്യയെ പൂര്‍ണസമയ ക്യാപ്റ്റനാക്കുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!