
ചണ്ഡീഗഡ്: 2011ലെ ഏകദിന ലോകകപ്പ്(2011 World Cup) നേട്ടത്തിനുശേഷം ഇന്ത്യന്‍ ടീമില്‍(Team India) സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ അക്കാലത്ത് നായകനായിരുന്ന എം എസ് ധോണിക്കെതിരെ(MS Dhoni) തനിക്ക് യാതൊരു പരാതിയുമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്(Harbhajan Singh). വര്‍ഷങ്ങളായി ധോണി അടുത്ത സുഹൃത്താണെന്നും ഹര്‍ഭജന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അക്കാലത്തെ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐക്കെതിരെയുമാണ്(BCCI) താന്‍ വിരല്‍ ചൂണ്ടിയതെന്നും ഹര്‍ഭജന്‍ വിശദീകരിച്ചു. നമ്മള്‍ പറയുന്നതിനെ ഓരോരുത്തരും അവരുടെ സൗകര്യത്തിന് അനുസരിച്ച് വളച്ചൊടിക്കും. എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. 2012നുശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സെവാഗ്, ഞാന്‍, യുവരാജ്, ഗംഭീര്‍ എന്നിവരെല്ലാം സജീവമായിരിക്കുമ്പോഴും ഇന്ത്യക്കായി കളിച്ച് വിരമിക്കാനായില്ല.
എന്നാല്‍ ഞങ്ങളെല്ലാവരും ആ സമയത്ത് ഐപിഎല്ലില്‍ സജീവമായി കളിക്കുന്നുണ്ടായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് കളിച്ച ടീമിലുള്ളവര്‍ക്ക് പിന്നീട് ഒരിക്കലും ഒരുമിച്ച് കളിക്കാനായിട്ടില്ല എന്നത് വിരോധാഭാസമായി തോന്നാം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. 2015ലെ ഏകദിന ലോകകപ്പില്‍ 2011ലെ ലോകകപ്പില്‍ കളിച്ച കുറച്ചുപേര്‍ മാത്രമാണ് ടീമിലുണ്ടായിരുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
അക്കാലത്ത് ഇന്ത്യന്‍ നായകനായിരുന്ന ധോണിക്കെതിരെ എനിക്ക് യാതൊരു പരാതിയുമില്ല. ധോണി എന്‍റെ സുഹൃത്തുമാണ്. ഞാന്‍ പരാതി പറഞ്‍ത് ബിസിസിഐയെക്കുറിച്ചാണ്. സര്‍ക്കാരിനെക്കുറിച്ചാണ്. ബിസിസിഐയെ സര്‍ക്കാര്‍ എന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അക്കാലത്തെ സെലക്ടര്‍മാരെക്കുറിച്ചാണ്. അവര്‍ അവരുടെ ജോലിയോട് നീതി പുലര്‍ത്തിയില്ല. അവര്‍ ഒരിക്കലും 2011ലെ ലോകകപ്പ് ജയിച്ച ടീമിനെ ഒരുമിക്കാന്‍ അനുവദിച്ചില്ല.
മഹാന്‍മാരായ കളിക്കാര്‍ മികച്ച പ്രകടനം തുടരുമ്പോള്‍ പുതുമുഖങ്ങളെ രംഗത്തിറക്കേണ്ട കാര്യമെന്തായിരുന്നു. ഞാനൊരിക്കല്‍ ഇക്കാര്യം സെലക്ടര്‍മാരോട് ചോദിച്ചപ്പോള്‍ അവരല്ല എല്ലാം തീരുമാനിക്കുന്നത് എന്നാണ് പറഞ്ഞത്. പിന്നെല എന്തിനാണ് ഈ കസേരയില്‍ ഇരിക്കുന്നതെന്ന് ഞാനന്ന് അവരോട് ചോദിച്ചു-ഹര്‍ഭജന്‍ പറഞ്ഞു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹര്‍ഭജന്‍ കഴിഞ്ഞ മാസമാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!