
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയെ വമ്പന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത് സ്പിന്നര്‍ ടബ്രൈസ് ഷംസിയുടെ ബൗളിംഗ് മികവായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 180 റണ്‍സടിച്ചെങ്കിലും നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ ഷംസി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റെടുക്കുകയും ചെയ്തു. ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയാവും മുമ്പെ മഴയെത്തിയതിനാല്‍ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 15 ഓവറില്‍ 154 റണ്‍സായി പുനര്‍ നിര്‍ണയിച്ചെങ്കിലും 13.5 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.
അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റെടുത്തശേഷം ഷംസി സ്വന്തം ഷൂസ് ഊരി ചെവിയില്‍ വെച്ച് ഫോണ്‍ ചെയ്യുന്നതുപോലെ(ഷൂ കോള്‍ ആഘോഷം) ആഘോഷിച്ചത് കണ്ട് ആരാധകര്‍ അമ്പരക്കുകയും ചെയ്തു. മുമ്പും വിക്കറ്റെടുക്കുമ്പോള്‍ ഷൂ കോള്‍ ആഘോഷം നടത്തിയിട്ടുണ്ടെങ്കിലും ലോകകപ്പിലടക്കം സമീപകാലത്ത് ഷംസി ഇത്തരത്തില്‍ ആഘോഷിച്ചിട്ടില്ല.
എന്നാല്‍ തന്‍റെ ഷൂ കോള്‍ ആഘോഷത്തിന് കുട്ടികളായ ഒട്ടേറെ ആരാധകരുണ്ടെന്നും അവരുടെ ആവശ്യപ്രകാരമാണ് ഇന്ത്യക്കെിരെ സൂര്യകുമാറിന്‍റെ വിക്കറ്റെടുത്തപ്പോള്‍ അത്തരത്തില്‍ ആഘോഷിച്ചതെന്നും ഷംസി പറഞ്ഞു. 2019ല്‍ ഇന്ത്യക്കെതിരെ ബംഗലൂരുവില്‍ നടന്ന മത്സരത്തില്‍ ശിഖര്‍ ധവാനെ പുറത്താക്കിയശേഷവും ഷംസി സമാനമായ രീതിയില്‍ ആഘോഷിച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ഇന്ന് നടക്കുന്ന മൂന്നാം മത്സരം ഇന്ത്യക്ക് നിര്‍ണായകമായി. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് 2-0ന് പരമ്പര തൂത്തുവാരാം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയിലെത്തിക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!