
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി വഴങ്ങി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തായതിന് പിന്നാലെ പ്രതികരണവുമായി നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനോട് ആറ് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.
ഈ ടീമിനെക്കുറിച്ച് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ്,ഒരിക്കലും പ്രതീക്ഷ കൈവിടില്ല, പോരാട്ടം തുടരും, മുന്നോട്ട് തന്നെ പോകും എന്നായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ എക്സ് പോസ്റ്റ്. മുംബൈ ഇന്ത്യന്‍സ് നായകനായി രോഹിത് ശര്‍മയെ തിരിച്ചു കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഹാര്‍ദ്ദിക്കിന്‍റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സീസണിലെ ആദ്യ രണ്ട് എവേ മത്സരങ്ങളില്‍ ഹൈദരാബാദിനോടും ഗുജറാത്തിനോടും തോറ്റ മുംബൈ ഇന്നലെ ഹോം ഗ്രൗണ്ടിലിറങ്ങിയപ്പോഴും ആരാധകരെ നിരാശരാക്കിയിരുന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് ഉള്‍ക്കൊള്ളാനാകാത്ത മുംബൈ ആരാധകരാകട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഹാര്‍ദ്ദിക്കിനെ കൂവുകയും രോഹിത് ശര്‍മ ചാന്‍റ് ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇന്നലെ മുംബൈയില്‍ ഹോം ഗ്രൗണ്ടിലിറങ്ങിയപ്പോഴും ഹാര്‍ദ്ദിക്കിനെ ആരാധകര്‍ കൂവിയിരുന്നു. തുടര്‍ന്ന് ടോസ് സമയത്ത് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് ആരാധകരോട് അല്‍പമെങ്കിലും മര്യാദയോടെ പെരുമാറൂ എന്ന് പറയേണ്ടിയും വന്നു. എന്നാല്‍ ഇതിനും കൂവലോടെയായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. ആരാധകരുടെ കൂവലിനെ ചിരിയോടെയാണ് ഹാര്‍ദ്ദിക് നേരിട്ടത്.
മത്സരത്തില്‍ 21 പന്തില്‍ 34 റണ്‍സുമായി മുംബൈയുടെ ടോപ് സ്കോററായെങ്കിലും നിര്‍ണായക സമയത്ത് കൂറ്റനടിക്ക് ശ്രമിച്ച് ഹാര്‍ദ്ദിക് പുറത്തായതാണ് മുംബൈക്ക് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ മുന്നോട്ടുവെച്ച 126 റണ്‍സിന്‍റെ വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്‍റെ ബാറ്റിംഗ് മികവിൽ രാജസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക