
ജയ്‌പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ദ്രാവിഡ്-രോഹിത്(Rahul Dravid-Rohit Sharma) യുഗത്തിന് ജയത്തുടക്കമായപ്പോള്‍ ചര്‍ച്ചയാകുന്നത് രോഹിത് ശര്‍മ്മയുടെ(Rohit Sharma) ഒരു പുള്‍ ഷോട്ടാണ്(Pull shot). ഏത് ബാറ്റ്സ്‌മാനെയും വിറപ്പിക്കാന്‍ പോന്ന കിവീസ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ(Trent Boult) പുള്‍ ഷോട്ടിലൂടെ ഗാലറിയില്‍ എത്തിക്കുകയായിരുന്നു ഹിറ്റ്‌മാന്‍. അവിശ്വസനീയതയോടെയല്ലാതെ ഈ ഷോട്ട് കാണാനാവില്ല.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിന്‍റെ ചൂട് ബോള്‍ട്ട് ശരിക്കുമറിഞ്ഞു. ഈ ഓവറില്‍ ബോള്‍ട്ടിനെതിരെ രണ്ട് വീതം സിക്‌സറും ഫോറുമടക്കം 21 റണ്‍സ് രോഹിത്-രാഹുല്‍ സഖ്യം അടിച്ചുകൂട്ടിയപ്പോഴായിരുന്നു ഇതിലൊരു സുന്ദരന്‍ ഷോട്ട്. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗിലൂടെ 89 മീറ്റര്‍ പറന്നു ഹിറ്റ്‌മാന്‍റെ ഈ സിക്‌സര്‍.
ന്യൂ ടീം ഇന്ത്യക്ക് ജയത്തുടക്കം
മത്സരത്തില്‍ ന്യൂസിലന്‍ഡിന്‍റെ 164 റണ്‍സ് ഇന്ത്യ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 62), നായകന്‍ രോഹിത് ശര്‍മ്മ(36 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സിനൊപ്പം റിഷഭ് പന്തിന്‍റെ ഫിനിഷിംഗാണ്(17 പന്തില്‍ 17*) ഇന്ത്യക്ക് ജയമൊരുക്കിയത്. കെ എല്‍ രാഹുല്‍ 15നും ശ്രേയസ് അയ്യര്‍ അഞ്ചിനും വെങ്കടേഷ് അയ്യര്‍ നാലിനും പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 164 റണ്‍സെടുത്തത്. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത ചാപ്‌മാനുമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും രവിചന്ദ്ര അശ്വിനും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. ജയത്തോടെ മൂന്ന് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.
രാഹുല്‍ ദ്രാവിഡ് പൂര്‍ണസമയ പരിശീലകനായും രോഹിത് ശര്‍മ്മ ടി20 ക്യാപ്റ്റനായും ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാന്‍ ഇതോടെ ടീം ഇന്ത്യക്കായി. ലോകകപ്പ് തോല്‍വിയില്‍ നിന്ന് തിരിച്ചെത്താനും ടീമിനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!