
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ(Indian National Cricket Team) രോഹിത് ശര്‍മ്മയ്‌ക്ക് ശേഷം ആര് നയിക്കും എന്ന ചര്‍ച്ച തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളാണ് ഇതുവരെ സജീവമായി കേട്ടിരുന്നത്. ഐപിഎല്ലിലെ മുന്‍പരിചയം തന്നെ മൂവര്‍ക്കും മുതല്‍ക്കൂട്ട്. ഈ മൂവര്‍ സംഘത്തിലേക്ക് മറ്റൊരു യുവതാരത്തിന്‍റെ പേര് മുന്നോട്ടുവെക്കുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബാ കരീം(Saba Karim).
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതില്‍ നിര്‍ണായകമായ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരാണ് സാബാ കരീം മുന്നോട്ടുവെക്കുന്നത്. മൂന്ന് മത്സരങ്ങളിലും ബാറ്റിംഗില്‍ തിളങ്ങിയ ഗില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറിയ ഗില്‍ മൂന്ന് ഇന്നിംഗ്‌സില്‍ 102.50 ശരാശരിയില്‍ 205 റണ്‍സ് നേടി. മഴ തടസപ്പെടുത്തിയ മൂന്നാം ഏകദിനത്തില്‍ ഗില്‍ സെഞ്ചുറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ പുറത്താകാതെ നിന്നു. ബാറ്റിംഗില്‍ മാത്രമല്ല, നേതൃപാടവത്തിലും ഗില്‍ മുന്നിലാണ് എന്നാണ് സാബാ കരീമിന്‍റെ നിരീക്ഷണം. വരും ഭാവിയില്‍ ഐപിഎല്‍ നായകനായി ശുഭ്‌മാന്‍ ഗില്ലിനെ കാണാമെന്നും അദ്ദേഹം പറയുന്നു.
'ഇത്തരം പരിചയസമ്പത്ത് ലഭിക്കുന്നത് നല്ലതാണ്. ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലുമൊരു ഐപിഎല്‍ ടീമിനെ ഗില്‍ നയിക്കുന്നത് കാണാം. അത്തരമൊരു അവസരം ലഭിച്ചാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെ നയിക്കാന്‍ ഗില്ലിനാകും. ഗില്‍ പരിചയസമ്പത്ത് കൂട്ടണം. ഇപ്പോള്‍ തന്നെ കുറച്ച് നേതൃപാടവം താരം കാണിക്കുന്നുണ്ട്. ഭാവിയില്‍ ഇത് ഗില്ലിന് ഗുണം ചെയ്യും' എന്നും സാബാ കരീം സ്‌പോര്‍ട്‌സ് 18നോട് പറഞ്ഞു. സാബാ കരീം പറയുന്നത് പോലെ ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ മികവ് തെളിയിച്ചാല്‍ ഗില്ലിന് ഭാവിയില്‍ ഇന്ത്യയെ നയിക്കാനുള്ള അവസരം ലഭിച്ചേക്കാം.
'ശുഭ്‌മാന്‍ ഗില്‍ ഏറെ വൈവിധ്യമുള്ള ബാറ്ററാണ്. ഇന്ത്യക്കായി ഓപ്പണറായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അവസരം ലഭിച്ചാല്‍ പ്രത്യേകിച്ച് ടി20യില്‍ നമ്പര്‍ മൂന്നിലോ നാലിലോ തിളങ്ങാനും അദ്ദേഹത്തിനാകും. ഈ ബാറ്റിംഗ് പൊസിഷനുകളില്‍ അനായാസം ഗില്ലിന് ഇഴകിച്ചേരാനാകും' എന്നും സാബാ കരീം കൂട്ടിച്ചേര്‍ത്തു.
ഇഷാന്‍ കിഷനോ റിഷഭ് പന്തോ, ആര് ഓപ്പണ്‍ ചെയ്യും? വിന്‍ഡീസ്- ഇന്ത്യ ആദ്യ ടി20 ഇന്ന്- സാധ്യതാ ഇലവന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!