ജയ്സ്വാൾ പൊരുതുന്നു, ഓവലില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ലീഡിനായി ഇന്ത്യ, 2 വിക്കറ്റ് നഷ്ടം

Published : Aug 01, 2025, 11:58 PM ISTUpdated : Aug 01, 2025, 11:59 PM IST
Yashasvi Jaiswal

Synopsis

കെ എൽ രാഹുലിന്‍റെയും സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. 

ഓവല്‍:ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 247 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട തുടക്കം. 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 51 യശസ്വി ജയ്സ്വാളും നാലു റണ്ണുമായി നൈറ്റ് വാച്ച്‌മാന്‍ ആകാശ് ദീപും ക്രീസിലുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 52 റണ്‍സിന്‍റെ ലീഡുണ്ട്.

കെ എൽ രാഹുലിന്‍റെയും സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ഏഴ് റണ്‍സെടുത്ത രാഹുല്‍ ജോഷ് ടംഗിന്‍റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ 11 റണ്‍സെടു സായ് സുദര്‍ശനെ ഗുസ് അറ്റ്കിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇന്ത്യൻ നിരയിലെ ആറ് വിക്കറ്റുകളും ഇംഗ്ലണ്ട് നിരയിലെ 9 വിക്കറ്റുകളും അടക്കം 16 വിക്കറ്റുകളാണ് രണ്ടാം ദിനം മാത്രം ഓവലില്‍ വീണത്. ജയ്സ്വാളിനെ 20 റണ്‍സിലും 40 റണ്‍സിലും കൈവിട്ട ഇംഗ്ലണ്ട് ഫീല്‍ഡര്‍മാർ സായ് സുദര്‍ശനെയും ഒരു തവണ കൈവിട്ടതും ഇന്ത്യക്ക് അനുഗ്രഹമായി.

 

ഇംഗ്ലണ്ടിനെ 23 റണ്‍സ് ലീഡിലൊതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലെത്തിയ ഇന്ത്യക്കായി ജയ്സ്വാള്‍ ആണ് തകര്‍ത്തടിച്ചത്. രാഹുല്‍ പതിവുപോലെ കരുതലോടെ കളിച്ചപ്പോള്‍ ജയ്സ്വാള്‍ സ്കോര്‍ ഉയര്‍ത്തി.ഓപ്പണിംഗ് വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് രാഹുല്‍ വീണത്. ഓഫ് സ്റ്റംപിന് പുറത്തുപോയ ടംഗിന്‍റെ പന്തില്‍ ബാറ്റുവെച്ച രാഹുലിനെ ജോ റൂട്ട് സ്ലിപ്പില്‍ കൈയിലൊതുക്കി. പിന്നാലെ സുദര്‍ശനെ കൂട്ടുപിടിച്ച് ജയ്സ്വാള്‍ 44 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ജാമി ഓവര്‍ടണെ സിക്സിന് പറത്തിയാണ് ജയ്സ്വാള്‍ അര്‍ധസെഞ്ചുറി തികച്ചത്.

നേരത്തെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് 12.5 ഓവറില്‍ 92 റണ്‍സിലെത്തിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും247 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. 57 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഹാരി ബ്രൂക്ക് 53 റണ്‍സെടുത്തപ്പോള്‍ ബെന്‍ ഡക്കറ്റ് 38 പന്തില്‍ 43ഉം ജോ റൂട്ട് 29ഉം റണ്‍സെടുത്തു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും നാലു വിക്കറ്റ് വീതം വീഴ്ത്തി. പരിക്കേറ്റ ക്രിസ് വോക്സ് ഇംഗ്ലണ്ടിനായി ബാറ്റിംഗിനിറങ്ങിയില്ല.

ബാസ്ബോളിന്‍റെ കാറ്റൂരി സിറാജും പ്രസിദ്ധും

നേരത്തെ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച പേസും സ്വിംഗും കണ്ടെത്തിയ ഓവലില്‍ ഇന്ത്യൻ ബൗളര്‍മാരെ കാഴ്ചക്കാരാക്കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെൻ ഡക്കറ്റും സാക് ക്രോളിയും തുടങ്ങിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച് ഇംഗ്ലണ്ട് നയം വ്യക്തമാക്കി. ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പില്‍ സിക്സ് അടിച്ച ഡക്കറ്റ് പിന്നീട് ആറാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി. ഏഴാം ഓവറില്‍ ഇംഗ്ലണ്ട് 50 കടന്നു. ഇന്ത്യക്കെിരെ ടെസ്റ്റില്‍ ഒരു ടീം അതിവേഗം 50 കടക്കുന്നതിന്‍റെ റെക്കോര്‍ഡിനൊപ്പവും ഇംഗ്ലണ്ട് എത്തി. പേസര്‍മാര്‍ക്കെതിരെ സാക് ക്രോളിയും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് കുതിച്ചു. ഒടുവില്‍ പതിമൂന്നാം ഓവറില്‍ ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ഡക്കറ്റിന്‍റെ ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിൽ ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സാക് ക്രോളിയെ നഷ്ടമായി. 57 പന്തില്‍ 64 റണ്‍സടിച്ച ക്രോളിയെ പ്രസിദ്ധ് കൃഷ്ണ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. പിന്നാലെ റൂട്ടും പോപ്പും ക്രീസിലുറച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ 22 റണ്‍സെടുത്ത പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 

 

റൂട്ടും ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 150 കടത്തി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിക്കുമെന്ന് കരുതിയെങ്കിലും റൂട്ടിനെയും(29) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് ഇന്ത്യയെ മത്സരത്തില്‍ തിരികകെയെത്തിച്ചു. പിന്നാലെ ജേക്കബ് ബേഥലിനെയും(6) സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജാമി സ്മിത്തിനെയും(8) ചായക്ക് തൊട്ടു മുമ്പ് ജാമി ഓവര്‍ടണിനെയും(0) പുറത്താക്കിയ പ്രസിദ്ധ് ഇംഗ്ലണ്ടിനെയും തകര്‍ച്ചയിലാക്കി. 45 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് അവസാന നാലു വിക്കറ്റുകള്‍ നഷ്ടമായത്.

നേരത്തെ 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റൺസെടുത്ത കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയാണ് കരുണ്‍ നായര്‍ തുടങ്ങിയത്. കരുണിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിനിടയിലൂടെ ബൗണ്ടറി കടന്നു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും ജോഷ് ടംഗിനെതിരെ ബൗണ്ടറി നേടിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. 

 

എന്നാല്‍ ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ച കരുണിന് അധികം ആയുസുണ്ടായില്ല. ജോഷ് വൈഡ് ബൗണ്ടറി വഴങ്ങിയതിന് പിന്നാലെ കരുണ്‍ നായരെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു. കരഉണ്‍ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 109 പന്തില്‍ എട്ട് ബൗണ്ടറിയോടെയാണ് കരുണ്‍ 57 റണ്‍സടിച്ചത്. ഏഴാം വിക്കറ്റില്‍ സുന്ദറിനൊപ്പം 65 റണ്‍സിന്‍റെ കൂട്ടുകെട്ടിലും കരുണ്‍ പങ്കാളിയായി.

218-7ലേക്ക് വീണ ഇന്ത്യക്ക് തൊട്ടടുത്ത ഓവറില്‍ സുന്ദറിനെ(26)യും നഷ്ടമായി. പൊരുതി നിന്ന സുന്ദറിനെ അറ്റ്കിന്‍സണിന്‍റെ പന്തില്‍ ജാമി ഓവര്‍ടണ്‍ പിടികൂടി. ഇന്ത്യ 220-8ലേക്ക് വീണു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. സിറാജിനെ ബൗള്‍ഡാക്കിയ അറ്റ്കിന്‍സണ്‍ പിന്നാലെ പ്രസിദ്ധിനെയും വീഴ്ത്തി ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി അറ്റ്കിന്‍സണ്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തപ്പോള്‍ ജോഷ് ടംഗ് 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം
മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്