ഓക്‌ലന്‍ഡ് ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Feb 8, 2020, 11:21 AM IST
Highlights

 മികച്ച തുടക്കായിരുന്നു കിവീസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഗപ്റ്റില്‍- നിക്കോള്‍സ് സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച സ്‌കോറിലേക്ക് പോകുന്നതിനിടെ നിക്കോള്‍സിനെ യൂസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ബ്രേക്ക് ത്രൂ നല്‍കി.
 

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഒപ്പമെത്താന്‍ 274 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 273 റണ്‍സെടുത്തത്തത്.  മാര്‍ട്ടിന്‍ ഗപ്റ്റില്‍ (79), റോസ് ടെയ്‌ലര്‍ ( പുറത്താവാതെ 73), ഹെന്റി നിക്കോള്‍സ് (41) എന്നിവരുടെ ഇന്നിങ്‌സാണ് ന്യൂസിലന്‍ഡിന് തുണയായത്. ഇന്ത്യക്ക് വേണ്ടി യൂസ്‌വേന്ദ്ര ചാഹല്‍ മൂന്നും ഷാര്‍ദുല്‍ ഠാകൂര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം. 

ഹെന്റി നിക്കോള്‍സ് (41), ടോം ബ്ലണ്ടല്‍ (22), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (79), ടോം ലാഥം (7), ജയിംസ് നീഷാം (3), കോളിന്‍ ഡി ഗ്രാന്‍ഹോം (5), മാര്‍ക് ചാപ്മാന്‍ (1), ടിം സൗത്തി (3)  എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. കെയ്ല്‍ ജാമിസണ്‍ (24 പന്തില്‍ 25) പുറത്താവാതെ നിന്നു. ടെയ്‌ലര്‍- ജാമിസണ്‍ സഖ്യം  77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച തുടക്കായിരുന്നു കിവീസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഗപ്റ്റില്‍- നിക്കോള്‍സ് സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച സ്‌കോറിലേക്ക് പോകുന്നതിനിടെ നിക്കോള്‍സിനെ യൂസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ബ്ലണ്ടല്‍ നിരാശപ്പെടുത്തി. 

നന്നായി തുടങ്ങിയെങ്കിലും ഷാര്‍ദുല്‍ ഠാകൂറിന് വിക്കറ്റ് സമ്മാനിച്ച് ബ്ലണ്ടല്‍ പവലിയനില്‍ തിരിച്ചെത്തുകയായിരുന്നു. 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗപ്റ്റിലും മടങ്ങി. സിംഗിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗപ്റ്റില്‍ റണ്ണൗട്ടാവുകയായിരുന്നു. ഷോര്‍ട്ട് തേര്‍ഡ്മാനില്‍ നിന്ന് ഠാകൂറിന്റെ ത്രോ പിടിച്ചെടുത്ത രാഹുല്‍ ബെയ്ല്‍സ് ഇളക്കി. കൂട്ടുകെട്ട് അനിവാര്യമായ സമയത്ത് ലാഥം മടങ്ങിയത് ന്യൂസിലന്‍ഡിന് തിരിച്ചടിയായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ലാഥം. നീഷാം ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായപ്പോള്‍ ഗ്രാന്‍ഹോം ഠാകൂറിന് വിക്കറ്റ് നല്‍കി മടങ്ങി. ചാപ്മാനാവാട്ടെ ചാഹലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. സൗത്തിയും ചാഹലിന്റെ പന്തില്‍ കീഴടങ്ങുകയായിരുന്നു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനി ടീമിലെത്തി. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ കുല്‍ദീപ് യാദവിന് പകരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. കിവീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. സ്പിന്നര്‍മാരായ ഇഷ് സോഥിയേയും മിച്ചല്‍ സാന്റ്നറേയും തഴഞ്ഞു. പകരം മാര്‍ക് ചാപ്മാന്‍, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ ടീമിലെത്തി.

ടീം ഇന്ത്യ: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ ഠാകൂര്‍, നവ്ദീപ് സൈനി, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, റോസ് ടെയ്ലര്‍, ടോം ലാഥം, ജയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഹോം, ടിം സൗത്തി, മാര്‍ക് ചാപ്മാന്‍, കെയ്ല്‍ ജാമിസണ്‍, ഹാമിഷ് ബെന്നറ്റ്.
 

click me!