
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ. വൈകിട്ട് എട്ട് മണിക്ക് നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇന്ന് അമേരിക്കയിലെത്തിയ കോലി മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ല. കോലിക്ക് പകരം മലയാളി താരം സഞ്ജു സാംസണ് മൂന്നാം സ്ഥാനത്ത് കളിക്കാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസങ്ങൡ ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിശീലനം നടത്തിയിരുന്നു. വിരാട് കോലി ഒഴികെ ബാക്കി എല്ലാ താരങ്ങളും പരിശീലന സെഷനിലുണ്ടായിരുന്നു.
ടി20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. അതേസമയം, ഇന്ത്യക്കായി ഒരുക്കിയ സൗകര്യങ്ങളില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പരാതി ഉന്നയിച്ചു. നല്‍കിയ ആറ് പിച്ചുകളില്‍ മൂന്നെണ്ണം ഇന്ത്യന്‍ ടീം ഉപയോഗിച്ചു. നിലവാരമില്ലാത്ത പിച്ചാണിതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെച പരാതി. താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള പിച്ചാണിതെന്നാണ് വിലയിരുത്തല്‍. താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. 2007ല്‍ ട്വന്റി 20 കിരീടവും 2011ല്‍ ഏകദിന ലോകകപ്പ് കിരീടവും നേടിയ ടീമിന് പിന്നീടിതുവരെ വിശ്വകിരീടം സ്വന്തമാക്കാനായിട്ടില്ല. ഈ കിരീടവരള്‍ച്ച അവസാനിപ്പിക്കാനുറച്ചാണ് ക്യാപ്റ്റന്‍ രോഹിതും സംഘവും പരിശീലിക്കുന്നത്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് / അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!