കിരീടപ്പോരില്‍ അടിതെറ്റി ഇന്ത്യ, ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം

Published : Nov 19, 2023, 05:56 PM IST
കിരീടപ്പോരില്‍ അടിതെറ്റി ഇന്ത്യ, ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ 30 റണ്‍സടിച്ചു. മുൻ മത്സരങ്ങളിലേതുപോലെ തകര്‍ത്തടിച്ച രോഹിത് തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന സ്കോറര്‍.

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 54ഉം ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 ഉം റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

പിടിച്ചുകെട്ടി ഓസീസ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ 30 റണ്‍സടിച്ചു. മുൻ മത്സരങ്ങളിലേതുപോലെ തകര്‍ത്തടിച്ച രോഹിത് തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന സ്കോറര്‍. അഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ(4) മിഡ് ഓണില്‍ ആദം സാംപ കൈയിലൊതുക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.

എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി മെല്ലെ തുടങ്ങിയെങ്കിലും രോഹിത് മറുവശത്ത് തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ സ്കോറിംഗ് അതിവേഗത്തിലായി. ഏഴാം ഓവറില്‍ 50 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലിയും ടോപ് ഗിയറിലായതോടെ ഓസീസ് വിരണ്ടു. എന്നാല്‍ ഫൈനലില്‍ ഓസീസ് ശൗര്യം കാട്ടുന്ന പതിവ് ഫീല്‍ഡില്‍ ഇത്തവണയും അവര്‍ തെറ്റിച്ചില്ല. ബൗണ്ടറിയെന്നുറച്ച ഷോട്ടുകള്‍ പലതവണ പറന്നു പിടിച്ച ഫീല്‍ഡര്‍മാര്‍ 20 റണ്‍സെങ്കിലും ആദ്യ പത്തോവറില്‍ തടുത്തിട്ടു. ഹേസല്‍വുഡും സ്റ്റാര്‍ക്കും അടി വാങ്ങിയിതോടെ പവര്‍ പ്ലേയില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ രംഗത്തിറക്കാന്‍ കമിന്‍സ് നിര്‍ബന്ധിതനായി.

കോലിയെ ആരും മറികടക്കില്ല! ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ; ഹിറ്റ്മാന്‍ രണ്ടാമത്

മാക്സ്‌വെല്ലിന്‍റെ ആദ്യ ഓവറില്‍ ഏഴ് റണ്‍സടിച്ച ഇന്ത്യ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മാക്സ്‌വെല്ലിനെ വീണ്ടും നോട്ടമിട്ടു. മാക്സ്‌വെല്ലിനെ സിക്സിനും ഫോറിനും പറത്തിയ രോഹിത് പക്ഷെ തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്സിന് ശ്രമിച്ച് ട്രാവിസ് ഹെഡിന്‍റെ അസാമാന്യ ക്യാച്ചില്‍ വീണു. 31 പന്തില്‍ മൂന്ന് സിക്സും നാലു ഫോറും പറത്തിയ രോഹിത് 47 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ഇന്ത്യ പത്താം ഓവറില്‍ 76 റണ്‍സിലെത്തിയിരുന്നു. മിന്നും ഫോമിലുള്ള ശ്രേയസ് അയ്യര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മാക്സ്‌വെല്ലിനെ ബൗണ്ടറി കടത്തി തുടങ്ങി. പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ ഓവറില്‍ ശരാശരി എട്ട് റണ്‍സ് വെച്ച് 80 റണ്‍സെടുത്ത ഇന്ത്യക്ക് പക്ഷെ പിന്നീട് പിഴച്ചു.

പതിനൊന്നാം ഓവറില്‍ പാറ്റ് കമിന്‍സ് ശ്രേയസ് അയ്യരെ(4) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 81-3ലേക്ക് വിണു. പിന്നീടെത്തിയ രാഹുലും കോലിയും കരുതലെടുത്തതോടെ ബൗണ്ടറികള്‍ വരണ്ടു. ആദ്യ ബൗണ്ടറി നേടാന്‍ രാഹുല്‍ നേരിട്ടത് 60 പന്തുകളായിരുന്നു. എങ്കിലും ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതിനിടെ അര്‍ധസെഞ്ചുറി തികച്ച കോലിയെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി.

സൂചി വീണാൽ പോലും കേൾക്കാം, സ്റ്റേഡിയം നിശബ്ദമായ നിമിഷം; രോഹിത്തിനെ പറന്നു പിടിച്ച് ട്രാവിസ് ഹെഡ്-വീഡിയോ

63 പന്തില്‍ നാല് ബൗണ്ടറി സഹിതം 53 റണ്‍സെടുത്ത് കോലി മടങ്ങിയതോടെ രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. ആദ്യ പത്തോവറില്‍ 80 റണ്‍സടിച്ച ഇന്ത്യക്ക് പിന്നീടുള്ള 20 ഓവറില്‍ 3.63 റണ്‍സ് വെച്ചെ സ്കോര്‍ ചെയ്യാനായുള്ളു. 86 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിനൊപ്പം പിടിച്ചു നില്‍ക്കാന്‍ നോക്കിയ ജഡേജയെ(9) ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 178-5ലേക്ക് വീണു.

എന്നാല്‍ പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയെങ്കിലും 42-ാം ഓവറില്‍ രാഹുലിനെ(66) സ്റ്റാര്‍ക്ക് മടക്കിയതോടെ 250 കടക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞു. പിന്നീടെത്തിയ ഷമി(6) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും സ്റ്റാര്‍ക്കിന്‍റെ വേഗത്തിന് മുന്നില്‍ വീണു. ഒമ്പതാമനായി ക്രീസിലെത്തിയ ജസ്പ്രീത് ബുമ്രയെ(1) ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി.സ്ലോ പിച്ചില്‍ സൂര്യകുമാര്‍ യാദവിനും(18) കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും നായകന്‍ പാറ്റ് കമിന്‍സ് രണ്ടും, ഗ്ലെന്‍ മാക്സ്‌വെല്‍, ജോഷ് ഹേസല്‍വുഡ്,ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍