
ദില്ലി: മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കികൊണ്ട് വൻ നേട്ടം പേരിലാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിനെ രണ്ട് തവണ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ താരമായാണ് അശ്വിൻ മാറിയത്. ഇന്ത്യയും ഓസ്ട്രേലിയും തമ്മില്‍ അവസാനമായി നടന്ന ആറ് ഏറ്റുമുട്ടലുകളില്‍ ഇത് നാലാം വട്ടമാണ് സ്മിത്ത് അശ്വിന് മുന്നില്‍ കീഴടങ്ങുന്നത്. 2020ല്‍ മെല്‍ബണില്‍ നടന്ന ടെസ്റ്റിലാണ് ആദ്യമായി അശ്വിൻ സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കുന്നത്.
അതേസമയം, വിക്കറ്റ് വേട്ടയില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടാനും ആര്‍ അശ്വിന് സാധിച്ചിരുന്നു. 20 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍റെ നേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. നേരത്തെ കുംബ്ലെയാണ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരെ 20 ടെസ്റ്റുകളില്‍ 111 വിക്കറ്റുകളാണ് കുംബ്ലെയുടെ പേരിലുള്ളത്.
ഏതെങ്കിലും ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് തികക്കുന്ന 32-ാമത്തെ ബൗറും ആറാമത്തെ സ്പിന്നറുമാണ് അശ്വിന്‍. ഇന്ത്യക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 263ന് പുറത്തായിരുന്നു. ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ നല്ല തുടക്കത്തിനുശേഷം തകരുകയയായിരുന്നു. 81 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും 72 റണ്‍സുമായി പുറത്താകാതെ നിന്ന പീറ്റര്‍ ഹാന്‍ഡ്സ്കോംബും മാത്രമെ ഓസീസ് നിരയില്‍ പൊരുതിയുള്ളു.
ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും അശ്വിന്‍ ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാം ദിനം മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നാലു റണ്ണുമായി കെ എല്‍ രാഹുലും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 242 റണ്‍സ് കൂടി വേണം.
വിക്കറ്റ് വേട്ടയുമായി ഷമിയും അശ്വിനും ജഡേജയും; ഓസ്ട്രേലിയ 263ന് പുറത്ത്, ഇന്ത്യക്ക് നല്ല തുടക്കം