
ദില്ലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ഷൊറീഫുള്‍ ഇസ്ലാമിന് പകരം ഹസന്‍ സാക്കിബ് ബംഗ്ലാദേശിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം, ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബൗളിംഗ് നിരയില്‍ രവി ബിഷ്ണോയിക്ക് അവസരം നല്‍കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിന്നിംഗ് കോംബിനേഷനില്‍ മാറ്റം വരുത്താന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തയാറായില്ല.ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയാലും ബാറ്റിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് സമയത്ത് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
കളിക്കാനെത്തുക വമ്പൻ താരങ്ങൾ; കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം
രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് നേരിയ മഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബാറ്റിംഗ് പറുദീസയായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത് ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കാനാകും ഇന്ത്യ ശ്രമിക്കുക. ഓപ്പണറായി ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണും ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, നിതീഷ് റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: പർവേസ് ഹൊസൈൻ ഇമോൺ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്‍റോ, തൗഹിദ് ഹൃദയ്, മഹ്മൂദുള്ള, ജാക്കർ അലി, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാകിബ്, മുസ്തഫിസുർ റഹ്മാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക