
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ആറ് വിക്കറ്റ് വീഴ്ത്തി തിരിച്ചടിക്കുന്നു. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍120 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ ബെന്‍ ഫോക്സും ടോം ഹാര്‍ട്‌ലിയും ക്രീസില്‍. 60 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് കൈയിലിരിക്കെ സ്പിന്നര്‍മാരെ തുണച്ചു തുടങ്ങിയ പിച്ചില്‍ ഇംഗ്ലണ്ടിന് 166 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. ഇന്ത്യത്തായി അശ്വിന്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുമെടുത്തു.
അശ്വിന്‍റെ ഇരട്ടപ്രഹരം
46 റണ്‍സിന്‍റെ ആത്മവിശ്വാസത്തിൽ തകര്‍ത്തടിക്കാന്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്പിന്നര്‍മാരുമായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇന്ത്യക്കായി ആര്‍ അശ്വിന്‍ അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തുകളിലായി ബെന്‍ ഡക്കറ്റിനെയും(15),ഒലി പോപ്പിനെയും(0) വീഴ്ത്തി ഇരുട്ടടി നല്‍കി. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ ജോ റൂട്ടായിരുന്നു പിന്നീട് അശ്വിന്‍റെ ഇര. റൂട്ടിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ മൂന്നാം വിക്കറ്റ് നേടുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 65 റണ്‍സെ ഉണ്ടായിരുന്നു. ജോണി ബെയര്‍സ്റ്റോയും സാക് ക്രോളിയും ചേര്‍ന്ന് പ്രത്യാക്രമണം തുടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറി.
50 അടിച്ചശേഷം കാര്‍ഗില്‍ യുദ്ധവീരനായ അച്ഛന് ബിഗ് സല്യൂട്ട്, ധോണിയുടെ പിന്‍ഗാമിയെത്തിയെന്ന് ഗവാസ്കര്‍
എന്നാല്‍ കുല്‍ദീപ് യാദവ് സാക് ക്രോളിയെയും(6) നായകന്‍ ബെന്‍ സ്റ്റോക്സിനെയും(4) വീഴ്ത്തിയതോടെ ഇന്ത്യ തിരിച്ചുവന്നു. ചായക്ക് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ബെയര്‍സ്റ്റോയെ(30) വീഴ്ത്തി ജഡേജ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എങ്കിലും 166 റണ്‍സിന്‍റെ ലീഡുള്ള ഇംഗ്ലണ്ടിന് തന്നെയാണ് ഇപ്പോഴും മത്സരത്തില്‍ മുന്‍തൂക്കം. സ്പിന്നര്‍മാര്‍ക്ക് ടേണും അസാധാരണമായി പന്ത് താഴ്ന്നുവരികയും ചെയ്യുന്ന പിച്ചില്‍ 200ന് മുകളിലുള്ള വിജയലക്ഷ്യം ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
നേരത്തെ 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്. മൂന്നാം ദിനം ക്രീസിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് 134 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു. മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. പിന്നീട് ആകാശ് ദീപിന്‍റെ പിന്തുണയില്‍ ഇംഗ്ലണ്ട് ലീഡ് കുറക്കാന്‍ ധ്രുവ് ജുറെലിനായി. ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണ്‍ രണ്ടും ടോം ഹാര്‍ട്‌ലി മൂന്നും വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!