ടീം ഇന്ത്യക്കും കോച്ച് രവി ശാസ്ത്രിക്കുമെതിരെ തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍

By Web TeamFirst Published Mar 3, 2020, 6:34 PM IST
Highlights

സ്വാഭാവികമായും ഈ പരമ്പരക്കുശേഷവും കോച്ച് രവി ശാസ്ത്രി പറയും. ഞങ്ങള്‍ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചുവെന്നും പരമ്പരയിലെ പോസറ്റീവ് വശങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും. പക്ഷെ പിന്നീട് ഒന്നും സംഭവിക്കില്ല.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്കും പരിശീലകന്‍ രവി ശാസ്ത്രിക്കുമെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീല്‍. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനൊത്ത പ്രകടനമല്ല ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്തതെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.

നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് സ്വാഭാവിക പ്രകടനം പുറത്തെടുക്കാനായില്ല. സ്വാഭാവിക കളി പുറത്തെടുത്താല്‍ മാത്രമെ സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തുകയുള്ളു. ഇന്ത്യയിലെത്തുമ്പോള്‍ മറ്റ് ടീമുകളും ബുദ്ധിമുട്ടാറുണ്ട്. പക്ഷെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്കാവണം. അല്ലെങ്കില്‍ നാട്ടില്‍ മാത്രമെ ഒന്നാം സ്ഥാനക്കാരാവു. സ്വാഭാവികമായും ഈ പരമ്പരക്കുശേഷവും കോച്ച് രവി ശാസ്ത്രി പറയും. ഞങ്ങള്‍ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചുവെന്നും പരമ്പരയിലെ പോസറ്റീവ് വശങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും. പക്ഷെ പിന്നീട് ഒന്നും സംഭവിക്കില്ല.

ടെസ്റ്റ് പരമ്പരയില്‍ കിവീസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവസരം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഒരുക്കിക്കൊടുത്തു. പ്രതിരോധാത്മകമായാണ് ഇന്ത്യ കളിച്ചത്. സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. മുട്ടി മുട്ടി നിന്നും പന്തുകള്‍ ലീവ് ചെയ്തും 70 പന്തില്‍ 10 റണ്‍സെടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനര്‍ത്ഥം കണ്ണും പൂട്ടി അടിക്കണമെന്നല്ല. പക്ഷെ ഷെല്ലിനകത്ത് കുടുങ്ങിപ്പോവരുത്. എല്ലാവരും മികച്ച താരങ്ങളാണ്. അതാണ് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും പാട്ടീല്‍ പറഞ്ഞു.

click me!