
ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ. ഫൈനല്‍ നടക്കേണ്ട ബാര്‍ബഡോസില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. നാളെ വൈകിട്ട് ബാര്‍ബഡോസ്, കെന്നിംഗ്ടണ്‍ ഓവലിലാണ് ടി20 ലോകകപ്പ് കലാശപ്പോര്. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ രാത്രി 8.00 മുതല്‍ മത്സരം കാണാം. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ ബാര്‍ബഡോസ് ദ്വീപിലെ ബ്രിഡ്ജ്ടൗണിന്റെ പലഭാഗങ്ങളിലും ശനിയാഴ്ച മുഴവന്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.
അതിന്റെ സൂചനയാണ് ഇന്ന് പെയ്ത മഴ. എക്‌സില്‍ വന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. ബ്രിഡ്ജ്ടൗണില്‍ പകല്‍ സമയത്ത് മഴ പെയ്യാനുള്ള സാധ്യത 46 ശതമാനമുണ്ടെന്നാണ് അക്യുവെതറിന്റെ പ്രവചനം. ഇതിന് പുറമെ ആകാശം മേഘാവൃതമായിരിക്കുമെന്നും 46 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും അക്യുവെതര്‍ പ്രവചിക്കുന്നു. പ്രവചനം ശരിവെക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ കാണാം...
മത്സരം തുടങ്ങുന്ന പ്രാദേശിക സമയം രാവിലെ 10.30ന് 29 ശതമാനം മഴസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 12 മണിയാവുമ്പോള്‍ ഇത് 35 ശതമാവും ഒരു മണിയോടെ 51 ശതമാനവും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. മത്സരത്തിന് മുമ്പും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രവചമുള്ളതിനാല്‍ ടോസ് വൈകാനും സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്രിഡ്ജ്ടൗണില്‍ ഇടവിട്ട് മഴ പെയ്തിരുന്നു.
ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയായ ബാര്‍ബഡോസില്‍ സ്‌കോട്ലന്‍ഡ്-ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ 8ല്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ മത്സരം കളിച്ചത് ബാര്‍ബഡോസിലായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!