
ജൊഹാനസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20യും ജയിച്ച് പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങും. ജൊഹാനസ്ബര്‍ഗിനെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.
ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ മലയാളി താരം സഞ്ജു സാംസണ് പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച സ്കോര്‍ നേടേണ്ടത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമാണ് ഇന്ത്യ അടുത്ത ടി20 പരമ്പര കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിന് നാളെ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകു.
എട്ട് മത്സരങ്ങൾക്ക് ശേഷം ഇന്നലെ സെഞ്ചൂറിയനില്‍ ആദ്യ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ അഭിഷേക് ശര്‍മ തന്നെയാകും സഞ്ജുവിനൊപ്പം നാളെ ഓപ്പണർ ആയി ഇറങ്ങുക. സെഞ്ചൂറിയനില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ തിലക് വര്‍മ മൂന്നാം നമ്പറില്‍ തുടരുമെന്ന് മൂന്നാം ടി20ക്ക് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
തിലക് വര്‍മ മൂന്നാം നമ്പറിലെത്തിയാല്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങും. പരമ്പരയില്‍ ഇതുവരെ സൂര്യക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയാവും അഞ്ചാമനായി ഇറങ്ങുക. പരമ്പരയില്‍ ഇതുവരെ തിളങ്ങാനാവാതിരുന്ന റിങ്കു സിംഗിന് പകരം ഇന്ത്യ നാളെ ജിതേഷ് ശര്‍മക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ബാറ്റിംഗ് കരുത്തു കൂട്ടാനായി അക്സര്‍ പട്ടേലും രമണ്‍ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത. പേസ് നിരയില്‍ അര്‍ഷ്ദീപ് സിംഗിനൊപ്പം നാളെ യാഷ് ദയാലിന് അവസരം നല്‍കിയാല്‍ രവി ബിഷ്ണോയി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ട്. മികച്ച ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തി രണ്ടാം സ്പിന്നറായി കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!