
മുംബൈ: ടി20 ക്രിക്കറ്റില്‍ വലിയ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. നാളെ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തോടെ ആ മാറ്റങ്ങള്‍ക്ക് തുടക്കമാവും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സീനിയര്‍ താരങ്ങലായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ച് ഇനിയങ്ങോട്ട് ഹാര്‍ദിക് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ പരമ്പര വിജയത്തോടെയുള്ള തുടക്കമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം.
പിച്ച് റിപ്പോര്‍ട്ട്
റണ്ണൊഴുകുന്ന പിച്ചാണ് വാംഖഡെയിലേത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ 192 റണ്‍സാണ്. ചെറിയ ബൗണ്ടറികളാണെന്നുള്ളതുകൊണ്ടാണ് റണ്‍നിരക്ക് ഉയരുന്നത്. പേസര്‍മാര്‍ക്ക് തുടക്കത്തിലെ ഓവറുകളില്‍ പിന്തുണ ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
നേര്‍ക്കുനേര്‍
ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 26 ടി20 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 17 തവണയും ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്ക എട്ട് മത്സരങ്ങള്‍ സ്വന്തമാക്കി. വാംഖഡെയില്‍ ഇരുവരും ഒരുതവണ നേര്‍ക്കുനേര്‍ വന്നു. ഇന്ത്യക്കായിരുന്നു ജയം. ഇന്ത്യയില്‍ ലങ്കയ്‌ക്കെതിരെ കളിച്ച 14 മത്സരങ്ങളിലും ഹോം ടീമിനായിരുന്നു ജയം.
കാലാവസ്ഥ
ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് വരുന്നത്. മഴയ്ക്കുള്ള സാധ്യത പോലുമില്ലെന്നാണ് വിവരം. മത്സരത്തില്‍ മുഴുവന്‍ ഓവറുളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. മാത്രമല്ല, പകല്‍ സമയങ്ങളില്‍ കനത്ത ചൂടാണ് മുംബൈയില്‍.
കാണാനുള്ള വഴി
വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1എച്ച്ഡി എന്നീ ചാനലുകളില്‍ മത്സരം സംപ്രേഷണം ചെയ്യും. ഡിസ്‌നി ഹോട് സ്റ്റാറിലും മത്സരം കാണാം.
വാംഖഡെയില്‍ ഇതുവരെ
ഇതുവരെ ഏഴ് അന്താരാഷ്ട്ര മത്സരങ്ങളാണ് മുംബൈയില്‍ നടന്നത്. ഇന്ത്യ കളിച്ചത് നാല് തവണ മാത്രം. ഇതില്‍ രണ്ട് ജയം ആതിഥേയ ടീമിനൊപ്പം നിന്നു. ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് രണ്ട് തവണ മാത്രം. 2019ല്‍ ഇന്ത്യ, വിന്‍ഡീസിനെതിരെ നേടിയ മൂന്നിന് 240 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി സംഗക്കാര
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!