
കൊളംബോ: ശ്രീലങ്കക്കെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്. ആദ്യ മത്സരം ടൈയില്‍ അവസാനിപ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യണ്. എങ്കില്‍ മാത്രമെ പരമ്പര സമനിലയില്‍ പിടിക്കാനാവൂ. രണ്ടാം ഏകദിനത്തില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണട്് മത്സരവും കളിച്ച പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനവും.
തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേടിലാവുമെന്നതിനാല്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ വലിയ പരീക്ഷണത്തിന് മുതിരുമോ എന്നും സംശയിക്കുന്നവരുണ്ട്. എന്നാല്‍ ശിവം ദുബെ, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ പുറത്തിരിക്കാന്‍ സാധ്യതയേറെയാണ്. ദുബെ പുറത്തിരുന്നാല്‍ റിയാന്‍ പരാഗിന് മൂന്നാം ഏകദിനത്തില്‍ അവസരം ലഭിക്കും. കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കാനും സാധ്യതയുണ്ട്. രണ്ടാം ഏകദിനത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിയാതിരുന്ന അര്‍ഷ്ദീപ് സിംഗിന് പകരം ഖലീല്‍ അഹമ്മദിനും അവസരം നല്‍കാന്‍ സാധ്യയുണ്ട്.
നീരജ് ചോപ്ര ഇന്നിറങ്ങും, കൂടെ കിഷോര്‍ കുമാറും! യോഗ്യതയില്‍ നീരജ് പാക് താരവുമായി നേര്‍ക്കുനേര്‍
രണ്ട് മത്സരങ്ങളിലും രോഹിത് അര്‍ധസെഞ്ചുറി നേടിയെങ്കിലും മധ്യനിരയില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ശിവം ദുബെയുമെല്ലാം പരാജയമായി. ആദ്യ മത്സരത്തില്‍ ജയത്തിന് ഒരു റണ്‍സകലെ ദുബെ പുറത്തായതാണ് മത്സരം ടൈ ആവാന്‍ കാരണമായത്. രണ്ടാം മത്സരത്തിലാകട്ടെ ദുബെ പൂജ്യനായി മടങ്ങി. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും രണ്ട് കളികളിലും ദുബെ വീണത് സ്പിന്നര്‍മാര്‍ക്ക് മുമ്പിലായിരുന്നു. ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും മധ്യനിരയില്‍ വലുതായൊന്നും ചെയ്യാനാവാഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയായി.
ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിയാന്‍ പരാഗ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് / അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!