
ഹൈദരാബാദ്: ഇന്ത്യ-വിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാവും. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. മഴ കളി തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. എങ്കിലും മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നലെ ഹൈദരാബാദിലെത്തി. ബംഗ്ലാദേശിനെതിരായ പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. ട്വന്റി 20യിൽ ഏത് അട്ടിമറിക്കും കരുത്തുള്ള വിൻഡീസ് ടീമിനെ നയിക്കുന്നത് കീറോൺ പൊള്ളാർഡാണ്. പരമ്പരയിൽ മൂന്ന് ട്വന്‍റി 20യും മൂന്ന് ഏകദിനവുമാണുള്ളത്.
മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയും മറികടന്ന് ഓപ്പണറായി സഞ്ജു ഇലവനിലെത്താനുള്ള സാധ്യതകള്‍ കുറവാണ്. എങ്കിലും സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം വേദിയാകുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ സഞ്ജുവിലായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!