
മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകള്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സടിച്ചെങ്കിലും എല്ലി നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വനിതകള്‍ ലക്ഷ്യത്തിലെത്തി. 68 റണ്‍സുമായി തെഹ്‌ലിയ മക്‌ഗ്രാത്തും ഏഴ് റണ്‍സോടെ ആഷ്ലി ഗാര്‍ഡ്‌നറും പുറത്താകാതെ നിന്നു. പരമ്പരയിലെ രണ്ടാം മത്സരം 30ന് നടക്കും. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 282-8, ഓസ്ട്രേലിയ 46.3 ഓവറില്‍ 285-4.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയക്ക് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ അലീസ ഹീലിയെ(0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ലിച്ച്ഫീല്‍ഡും എല്ലിസ് പെറിയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സടിച്ചു. എല്ലിസ് പെറിയെ72 പന്തില്‍ 75) വീഴ്ത്തി ദീപ്തി ശര്‍മ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
എന്നാല്‍ ബെത്ത് മൂണിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ലിച്ച്ഫീല്‍ഡ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അടിച്ചു പറത്തി. ഒടുവില്‍ ലിച്ച്ഫീല്‍ഡിനെ സ്നേഹ് റാണ മടക്കിയെങ്കിലും പിന്നീടെത്തിയ തഹ്‌ലിയ മക്ഗ്രാത്തും മൂണിയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിന് അടുത്ത് മൂണി(42) മടങ്ങിയെങ്കിലും ആഷ്‌ലി ഗാര്‍ഡനറെ കൂട്ടുപിടിച്ച് മക്‌ഗ്രാത്ത് ഓസീസിനെ വിജയവര കടത്തി.
നേരത്തെ വാംഖഡെയിലെ ബാറ്റിംഗ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലെ ഷഫാലി വര്‍മയെ(1) നഷ്ടമായെങ്കിലും യാസ്തിക ഭാട്ടിയയും(49), റിച്ച ഘോഷും ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. എന്നാല്‍ റിച്ച ഘോഷിന്(21) പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(9) പെട്ടെന്ന് മടങ്ങി. പിന്നാലെ യാസ്തികയും വീണതോടെ ഇന്ത്യ 95-4ലേക്ക് വീണു. എന്നാല്‍ ജെമീമ രോഡ്രിഗസും(77 പന്തില്‍ 82) പൂജ വസ്ട്രാക്കറും(46 പന്തില്‍ 62)തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!