
ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ചെന്നൈ, ചെപ്പോക്ക് സ്‌റ്റോഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവര്‍ പുറത്തായി. പകരം വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടീമിലെത്തി. സഞ്ജുവിനൊപ്പം അഭിഷേക് ശര്‍മ തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. താരത്തിന് പരിക്കുണ്ടെന്ന് വാര്‍ത്തുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഗസ് അറ്റ്കിന്‍സണ് പകരം ബ്രൈഡണ്‍ കാര്‍സെ ടീമിലെത്തി. പരിക്കേറ്റ ജേക്കബ് ബേഥലിന് പകരം ജാമി സ്മിത്തും കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ചില നേട്ടങ്ങളും ചെന്നൈയില്‍ കാത്തിരിക്കുന്നുണ്ട്. പരമ്പരയില്‍ 164 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 1000 ക്ലബിലെത്താം. 38 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ 836 റണ്‍സ് നേടിയിട്ടുണ്ട്. മുമ്പ് 11 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് 1000 ക്ലബിലെത്തിയിട്ടുള്ളത്. ടി20 ക്രിക്കറ്റില്‍ 932 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനും സഞ്ജുവിന് സാധിക്കും. 97 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ഗംഭീറിനെ പിന്തള്ളാം.
ടി20 ക്രിക്കറ്റില്‍ ഒന്നാകെ 7500 നേടാനും സഞ്ജുവിന് അവസരമുണ്ട്. 181 റണ്‍സാണ് സഞ്ജുവിന് വേണ്ടത്. നിലവില്‍ 277 ഇന്നിംഗ്സില്‍ നിന്ന് 7319 റണ്‍സ് സഞ്ജു നേടി. ആറ് സെഞ്ചുറിയും 47 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 29.88 ശരാശരിയും 137.08 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ധോണിയെ മറികടക്കാനും സഞ്ജുവിന് അവസരമുണ്ട്. ഇതുവരെ 47 സിക്സുകളാണ് സഞ്ജു നേടിയത്. 98 മത്സരങ്ങള്‍ കളിച്ച ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്സറുകള്‍. ആറ് സിക്സുകള്‍ നേടിയാല്‍ സഞ്ജുവിന് ധോണിയെ മറികടക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!