
മുംബൈ: ഈ മാസം 25ന് തുങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകില്ലെന്ന് റിപ്പോര്‍ട്ട്. മധ്യനിരയില്‍ നിര്‍ണായക സ്ഥാനത്തിറങ്ങുന്ന രാഹുലിന് വിക്കറ്റ് കീപ്പറുടെ അമിത ജോലിഭാരം കൂടി ഏല്‍പ്പിക്കേണ്ടെന്നാണ് ഇന്ത്യൻ ടീമിന്‍റെ തീരുമാനമെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ പിച്ചുകളില്‍ അശ്വിനെയും ജഡേജയെയും കുല്‍ദീപിനെയും അക്സര്‍ പട്ടേലിനെയും കീപ്പ് ചെയ്യാന്‍ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍ തന്നെ വേണമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. റഷഭ് പന്ത് പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും ആണ് സെലക്ടര്‍മാരുടെ പരിഗണനയിലുള്ളത്. എന്നാല്‍ ഇഷാന്‍ കിഷന്‍ സമീപകാലത്ത് ടീം മാനേജ്മെന്‍റിന്‍റെ അവിശ്വാസത്തിന് പാത്രമായതിനാല്‍ മലയാളി താരം സഞ്ജു സാംസണ് ടെസ്റ്റ് അരങ്ങേറ്റത്തിന് വഴി തുറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇഷാന്‍ കിഷനെ എന്തുകൊണ്ട് ഒഴിവാക്കി, ഒടുവില്‍ ആ ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ ദ്രാവിഡ്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രാഹുല്‍ ആയിരുന്നു വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ വിശ്രമം ആവശ്യപ്പെട്ട് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ കെ എസ് ഭരതിനെയാണ് സെലക്ടര്‍മാര്‍ പകരം ടീമിലെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യം ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയില്‍ നാലു മത്സരങ്ങളിലും കളിച്ച ഭരത് നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കിഷനെയോ സഞ്ജുവിനെയോ ടീമിലെടുക്കുക എന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള ചോയ്സ്.
കിഷന് നേരിട്ട് ടെസ്റ്റ് ടീമിലെത്തുന്നതിനും തടസമുണ്ട്. കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നെസും ഫോമും തെളിയിച്ചാല്‍ ടീമിലേക്ക് മടങ്ങിവരാമെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡ് ഇന്നലെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരം കളിച്ചശേഷം ടി20 ടീമിലെത്തിയ സഞ്ജുവിനെയും ടെസ്റ്റ് പരമ്പരക്കായി പരിഗണിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയതാണ് ടെസ്റ്റ് പരമ്പര എന്നതിനാല്‍ അവസരം കിട്ടിയാല്‍ തന്‍റെ മികവ് പുറത്തെടുക്കാന്‍ സഞ്ജുവിന് കിട്ടുന്ന സുവര്‍ണാവസരമായിരിക്കും അത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!