
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ആരൊക്കെയെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഓസ്ട്രേിലയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തോടെ ശുഭ്മാന്‍ ഗില്ലിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാവി നായകനായി കണക്കാക്കിയിരുന്ന ഗില്ലിന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിറം മങ്ങിയ പ്രകടനമാണ് തിരിച്ചടിയായത്. ടി20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് തഴങ്ങ ഹാര്‍ദ്ദിക് പാണ്ഡ്യയെയും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നാണ് സൂചന.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 32 വിക്കറ്റുമായി പരമ്പരയുടെ താരമായ ജസ്പ്രീത് ബുമ്രയാകും രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റിലും രോഹിത്തിന്‍റെ പിന്‍ഗാമിയായി ബുമ്രയെയാണ് നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാകും ബുമ്ര ഔദ്യോഗികമായി ടെസ്റ്റ് ക്യാപ്റ്റനാകുക.
ഇങ്ങനെയാണെങ്കില്‍ ഇനിയവന്‍ ഇന്ത്യക്കായി കളിക്കാതിരുന്നതാണ് നല്ലത്, ബുമ്രയെക്കുറിച്ച് മുന്‍ താരം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ബുമ്ര ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നപ്പോഴും പകരം ബുമ്രയാണ് നായകനായത്. ബുമ്രക്ക് പരിക്കേറ്റിരുന്നില്ലെങ്കില്‍ സിഡ്നി ടെസ്റ്റിലും ഇന്ത്യക്ക് വിജയസാധ്യതയുണ്ടായിരുന്നു.
തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും എല്ലാ പരമ്പരകളിലും കളിക്കാനാകാത്തതുമാണ് ബുമ്രയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. രോഹിത്തിന്‍റെ പിന്‍ഗാമിയായി ടെസ്റ്റിലും ഏകദിനത്തിലും ബുമ്ര ക്യാപ്റ്റനായാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. റിഷഭ് പന്തും കെ എല്‍ രാഹുലും അടക്കമുള്ളവര്‍ നേരത്തെ രോഹിത്തിന്‍റെ പിന്‍ഗാമി സ്ഥാനത്തെത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനം ബുമ്രയുടെ പ്രാധാന്യവും സ്വീകരാര്യതയും വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!