
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) ഇന്ന് തുടക്കമാവുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം ആവേശമാകുമെന്നുറപ്പ്. എങ്കിലും വ്യക്തമായ മുന്‍തൂക്കം സിഎസ്‌കെയ്‌ക്കുണ്ട് (CSK).
ഇരു ടീമുകളുടേയും നേർക്കുനേർ പോരാട്ടങ്ങളുടെ കണക്കുകൾ ഒന്ന് പരിശോധിക്കാം. ചെന്നൈയും കൊൽക്കത്തയും ഇതുവരെ ഏറ്റുമുട്ടിയത് 26 കളിയിലാണ്. 17ലും ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വ്യക്തമായ ആധിപത്യമുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചത് എട്ട് കളിയിൽ മാത്രം. ചെന്നൈയുടെ ഉയർന്ന സ്കോർ 220 എങ്കില്‍ കൊൽക്കത്തയുടേത് 202. ചെന്നൈയുടെ കുറഞ്ഞ സ്കോർ 114 ഉം കൊൽക്കത്തയുടേത് 108 ഉം ആണ്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഉൾപ്പടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈയ്ക്കൊപ്പം.
കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎൽ ആവേശം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. 'തല'മാറിയാണ് ലോകത്തെ ഏറ്റവും വലിയ ടി20 ലീഗിന്‍റെ പുതിയ എഡിഷനിലേക്ക് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ വരവ്. അതേസമയം മുഖംമിനുക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിന് തയ്യാറെടുത്തത്. രവീന്ദ്ര ജഡേജ ചെന്നൈയുടെ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കൊൽക്കത്തൻ ജഴ്സിയിൽ ആദ്യ മത്സരമാണിന്ന്.
പരിക്ക് മാറാത്ത ദീപക് ചാഹറും ക്വാറന്‍റീനിലായ മൊയീൻ അലിയും ചെന്നൈ നിരയിലുണ്ടാവില്ല. ആരോൺ ഫിഞ്ച്, പാറ്റ് കമ്മിൻസ് എന്നിവരില്ലാതെയാണ് കൊൽക്കത്ത കളത്തിലെത്തുക. വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, സാം ബില്ലിംഗ്സ്, ആന്ദ്രേ റസൽ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് കൊൽക്കത്തയ്ക്ക്.
സിഎസ്‌കെയുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണി തന്നെയാവും ശ്രദ്ധാകേന്ദ്രം. ബാറ്റിംഗ് ഫോമിനെ ആശ്രയിച്ചായിരിക്കും ധോണിയുടെ ഐപിഎൽ ഭാവി. അരങ്ങേറ്റമുറപ്പിച്ച ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരുടെ ബാറ്റിലേക്കാണ് ചെന്നൈ ഉറ്റുനോക്കുന്നത്. ഓൾറൗണ്ട് മികവുമായി ഡ്വെയ്‌ന്‍ ബ്രാവോയും ശിവം ദുബേയും ടീമിനെ സന്തുലിതമാക്കും. അതേസമയം ചെന്നൈയുടെ ബൗളിംഗ് കരുത്തിലാണ് സംശയവും ആശങ്കയും.
IPL 2022 : ഇനി ഐപിഎല്‍ പൂരദിനങ്ങള്‍; ചെന്നൈ-കൊല്‍ക്കത്ത ഉദ്ഘാടന മത്സരം ഇന്ന്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!