Latest Videos

IPL 2022 : 'ഞങ്ങളുടെ ക്രിക്കറ്റ് ചിന്തകള്‍ ഒരുപോലെയാണ്'; ആശിഷ് നെഹ്‌റയെ പുകഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ

By Web TeamFirst Published May 29, 2022, 7:20 PM IST
Highlights

മുന്‍ ഇംഗ്ലണ്ട് താരം വിക്രം സോളങ്കിയാണ് അവരുടെ ഡയറക്റ്റര്‍. ബാറ്റിംഗ് കോച്ചും മെന്ററുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗാരി കേസ്റ്റണ്‍ കൂടെയുണ്ട്. മുന്‍ ഇന്ത്യന്‍ താരം ആഷിശ് നെഹ്‌റയാണ് ടീമിന്റെ പ്രധാന കോച്ച്.

അഹമ്മദാബാദ്: ഐപിഎല്‍ 15-ാം സീണിലെ പുതിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). പുത്തന്‍ ഫ്രാഞ്ചൈസിയായതുകൊണ്ടുതന്നെ ഫൈനലിലെത്തുമെന്ന് പലരും കരുതിയിരുന്നില്ല. ആധികാരികമായിട്ട് തന്നെ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) നേതൃത്വത്തിലിറങ്ങിയ ടീം ഫൈനലില്‍ പ്രവേശിച്ചു. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി (Mohammad Shami) എന്നിവര്‍ നല്‍കിയ പിന്തുണ വലുതായിരുന്നു. കോച്ചിംഗ് സ്റ്റാഫും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

മുന്‍ ഇംഗ്ലണ്ട് താരം വിക്രം സോളങ്കിയാണ് അവരുടെ ഡയറക്റ്റര്‍. ബാറ്റിംഗ് കോച്ചും മെന്ററുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗാരി കേസ്റ്റണ്‍ കൂടെയുണ്ട്. മുന്‍ ഇന്ത്യന്‍ താരം ആഷിശ് നെഹ്‌റയാണ് ടീമിന്റെ പ്രധാന കോച്ച്. അദ്ദേഹത്തിന്റെ സേവനവും വാഴ്ത്തപ്പെടേണ്ടതുണ്ട്. നയാകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നെഹ്‌റയെ കുറിച്ച് നൂറുനാവാണ്. ഓരോ താരത്തേയും മനസിലാക്കുന്നതില്‍ നെന്ഹറയ്ക്ക പ്രത്യേക കഴിവുണ്ടെന്നാണ് ഹാര്‍ദിക് പറയുന്നത്. 

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ആഷിശ് നെഹ്‌റയെ കുറിച്ച് ഞാനെന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയോട് സംസാരിക്കുകയായിരുന്നു. ഞാന്‍ അവനോട് പറഞ്ഞു, എന്നെ മനസിലാക്കാനും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാനും നെഹ്‌റയ്ക്കറിയാം. അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് രസകരമായ അനുഭവമാണ്. എന്ത് കാര്യമായല്‍ പോലും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. എന്റെയും അദ്ദേഹത്തിന്റേയും ക്രിക്കറ്റ് ചിന്തകള്‍ ഒരുപോലാണ്. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ധാരാളം സമയം ചെലിവിടാറുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുണം. ഓരോ വ്യക്തിക്കും അദ്ദേഹം വേണ്ടുവോളം സമയം നല്‍കും.'' ഹാര്‍ദിക് പറഞ്ഞു. 

ഐപിഎല്ലിന് മുമ്പ് വരെയുള്ള മോശം സമയത്തെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ''ജീവിതത്തില്‍ എന്നെ പലരും എഴുതിത്തള്ളിയിരുന്നു. ഐപിഎല്‍ താരലലേത്തിന്റെ കാര്യത്തിലും അത് സംഭവിച്ചു. ക്യാപ്റ്റന്‍സി കൈകാര്യം ചെയ്ത് തുടങ്ങിയപ്പോഴും അതിന് മാറ്റം വന്നില്ല. എന്നാല്‍ അതിനെല്ലാമുള്ള മറുപടിയായിരുന്നു ഇതുവരെയുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ മുന്നേറ്റം.'' ഹാര്‍ദിക് പറഞ്ഞുനിര്‍ത്തി.

ഇന്ന് നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സാണ് ഗുജറാത്തിന്റെ എതിരാളി. രാത്രി എട്ട് മണിക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരുവരും രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗുജറാത്തിനായിരുന്നു ജയം. ഇന്ന് ടോസ് നിര്‍ണായകമാവും.

click me!