
പുനെ: ഐപിഎല്ലിൽ സീസണിലെ (IPL 2022) ആദ്യ ജയം തേടി രോഹിത് ശര്‍മ്മയുടെ (Rohit Sharma) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്നിറങ്ങുമ്പോള്‍ പ്രതീക്ഷയായി മുന്‍ കണക്ക്. ഇരു ടീമുകളും തമ്മിലുള്ള 29-ാം മത്സരമാണ് ഇന്നത്തേത്. നേർക്കുനേർ പോരിൽ മുംബൈയ്ക്ക് നേരിയ മുൻതൂക്കമുണ്ട്. 15 മത്സരങ്ങളിൽ മുംബൈയും 13 മത്സരങ്ങളിൽ പഞ്ചാബ് കിംഗ്‌സും (Punjab Kings) ജയിച്ചു. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഓരോ മത്സരങ്ങളിൽ ജയിച്ചു. എന്നാല്‍ മെഗാതാരലേലം കഴിഞ്ഞാണ് ടീമുകള്‍ ഇക്കുറിയെത്തുന്നത് എന്നതിനാല്‍ മത്സരഫലം കണ്ടുതന്നെ അറിയണം.
രാത്രി ഏഴരയ്ക്ക് പുനെയിലാണ് മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം. അഞ്ച് വട്ടം ചാമ്പ്യന്മാരെങ്കിലും പോയിന്‍റ് ടേബിളിൽ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയിൽ തിരിച്ചെത്താൻ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിന്ന്.
തുടക്കം മോശമായ നിലയിൽ നിന്ന് കിരീടത്തിലേക്കെത്തിയ മുന്‍ ചരിത്രത്തിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഒരു തോൽവി കൂടി രോഹിത്തിനും സംഘത്തിനും താങ്ങാനാവില്ല. ബാറ്റിംഗിലും ബൗളിംഗിലും മുംബൈ നിരയിൽ സ്ഥിരതയില്ലായ്‌മ പ്രകടം. നായകൻ രോഹിത്തിന്‍റെ മോശം ഫോമാണ് ടീമിന്‍റെ പ്രധാന തലവേദന. ഇഷാൻ കിഷനും സൂര്യകുമാർ യാദവും ക്രീസിലുറച്ചാൽ വമ്പൻ സ്കോറിലെത്താം. മികവിലേക്കുയരുന്ന തിലക് വർമയിലും ഡെവാൾഡ് ബ്രൂയിസിലും പ്രതീക്ഷയേറെ. പഞ്ചാബിനെതിരെ മികച്ച റെക്കോർഡുള്ള കീറോണ്‍ പൊള്ളാർഡിനും കൂടുതൽ ഉത്തരവാദിത്തമുണ്ട്. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര പഴയ ഫോമിന്‍റെ നിഴലിൽ മാത്രമെന്നത് തിരിച്ചടിയാവുന്നു.
മറുവശത്ത് നാല് കളിയിൽ രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്. പവർ ഹിറ്റർമാരുടെ ഒരു നിരയുണ്ട് പഞ്ചാബിന്. ശിഖർ ധവാനും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകിയാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. ബെയ്ർസ്റ്റോ വന്നതോടെ ബാറ്റിംഗിന് കരുത്ത് കൂടി. ലിയാം ലിവിങ്സ്റ്റൻ, ഷാരൂഖ് ഖാൻ, ജിതേഷ് ശർമ, ഒഡീൻ സ്‌മിത്ത് എന്നിങ്ങനെ വാലറ്റം വരെ പ്രതീക്ഷയേറെ. ബൗളിംഗ് നിരയിൽ കാര്യമായ വെല്ലുവിളിയില്ല. ടോസ് മത്സരത്തിൽ നിർണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!