
പുനെ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) ഒരോവറില്‍ 35 റണ്‍സടിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) താരം പാറ്റ് കമ്മിന്‍സിന്‍റെ (Pat Cummins) ബാറ്റിംഗിനെ പുകഴ്‌ത്തി ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി (Ravi Shastri). അവിശ്വസനീയ പ്രകടനം എന്നാണ് കമ്മിന്‍സ് ഷോയെ ശാസ്‌ത്രി വാഴ്‌ത്തുന്നത്. 14 പന്തില്‍ 50 തികച്ച് ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി എന്ന നേട്ടം മത്സരത്തില്‍ കമ്മിന്‍സ് സ്വന്തമാക്കിയിരുന്നു.
'അതൊരു ഭ്രമാത്മകമായ പ്രകടനമാണ്. ഒരോവറില്‍ 35 റണ്‍സടിച്ചത് അസാധാരണമാണ്. 60 ശതമാനം വിജയസാധ്യത മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ കളിയവസാനിച്ചു. ഒരുപാട് മത്സരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു കളി കാണുന്നത് നീണ്ട കാത്തിരിപ്പിനൊടുവിലാണ്. കമ്മിന്‍സിന്‍റെ ഹിറ്റിംഗ് നോക്കൂ. ഒരു ദൗത്യവുമായാണ് അയാള്‍ വന്നത്. നാല് ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത ശേഷം അത്രതന്നെയോ അതിലേറെയോ നേടുമെന്ന് മനസിലുറപ്പിച്ചാണ് അദേഹം ബാറ്റ് ചെയ്യാനെത്തിയത്. മിസ് ഹിറ്റുകള്‍ ഒന്നുമില്ലാതെ അവിശ്വസനീയമായി കമ്മിന്‍സ് കളിച്ചു' എന്നും രവി ശാസ്‌ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ഏഴാമനായി ക്രീസിലെത്തിയ കമ്മിന്‍സ് 14 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച് കൊല്‍ക്കത്തയ്‌ക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. 15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ ഫോറിനും സിക്‌സറിനും പറത്തിയാണ് പാറ്റ് കമ്മിന്‍സ് വരവറിയിച്ചത്. ഈ ഓവറില്‍ വെങ്കടേഷ് അയ്യരും കമ്മിന്‍സും കൂടി 12 റണ്‍സ് നേടി. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം കമ്മിന്‍സ് സമ്മാനിക്കുകയായിരുന്നു.
കളിയവസാനിക്കുമ്പോള്‍ കമ്മിന്‍സ് 15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും സഹിതം പുറത്താകാതെ 56 റണ്‍സുമായി അജയ്യനായി ക്രീസില്‍ നിന്നു. 41 പന്തിൽ പുറത്താകാതെ 50 റൺസുമായി വെങ്കടേഷ് അയ്യരും ടീമിന്‍റെ ജയത്തിൽ നിർണായകമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തപ്പോള്‍ കമ്മിന്‍സ് 4 ഓവറില്‍ 49 റണ്‍സ് വഴങ്ങിയിരുന്നു. പാറ്റിനെ പറത്തി കീറോണ്‍ പൊള്ളാര്‍ഡ് 5 പന്തില്‍ 22 റണ്‍സ് നേടി. എന്നാല്‍ പിന്നീട് മിന്നലടിയുമായി കമ്മിന്‍സ് മത്സരം തന്‍റെ പേരില്‍ കുറിക്കുന്നതാണ് കണ്ടത്. അർധ സെഞ്ചുറിക്ക് പുറമെ മുംബൈയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് കളിയിലെ താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!