IPL 2022: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകസ്ഥാനം ധോണിക്ക് തിരികെ നല്‍കി ജഡേജ

By Gopalakrishnan CFirst Published Apr 30, 2022, 7:49 PM IST
Highlights

സീസണില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ശേഷിക്കുന്ന ആറ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ ചെന്നെക്ക് പ്ലേ ഓഫിലെത്താന്‍ സാധ്യത അവശേഷിക്കുന്നുള്ളു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(Chennai Super Kings) നായകസ്ഥാനം മുന്‍ നായകന്‍ എം എസ് ധോണിക്ക്(MS Dhoni) തിരിക നല്‍കി രവീന്ദ്ര ജഡേജ(Ravindra Jadeja). ടീമിന്‍റെ വിശാലതാല്‍പര്യ കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്വീറ്റില്‍ വ്യക്തമാക്കി.

സീസണില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ശേഷിക്കുന്ന ആറ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ ചെന്നെക്ക് പ്ലേ ഓഫിലെത്താന്‍ സാധ്യത അവശേഷിക്കുന്നുള്ളു.

Jadeja to handover CSK captaincy back to MS Dhoni:Ravindra Jadeja has decided to relinquish captaincy to focus and concentrate more on his game & has requested MS Dhoni to lead CSK. MS Dhoni has accepted to lead CSK in the larger interest & to allow Jadeja to focus on his game.

— Chennai Super Kings (@ChennaiIPL)

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും രവീന്ദ്ര ജഡേജ നിറം മങ്ങിയതാണ് സീസണിടയില്‍ നായകസ്ഥാനം വീണ്ടും ധോണിയെ ഏല്‍പ്പിക്കാന്‍ ചെന്നൈയെ പ്രേരിപ്പിച്ചത്. ജഡേജ നായകനായിരിക്കുമ്പോളും കളിക്കളത്തില്‍ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊള്ളുന്നത് ധോണിയായിരുന്നു.

ഈ സീസണാദ്യമാണ് ധോണി ചെന്നൈ ടീമിന്‍റെ നായകസ്ഥാനം ജഡേജക്ക് കൈമാറിയത്.ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന  മൂന്നാമത്തെ മാത്രം കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു.

2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി.ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്. 2012ല്‍ ചെന്നൈ ടീമിന്‍റെ ഭാഗമായ രവീന്ദ്ര ജഡേജ തുടര്‍ന്നുള്ള സീസണുകളിലും അവരുടെ നിര്‍ണായക താരമായിരുന്നു.

click me!