
മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 129 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്(RCB vs KKR) ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സോടെ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും ആറ് റണ്‍സോടെ ഡേവിഡ് വില്ലിയും ക്രീസില്‍. ഫാഫ് ഡൂപ്ലെസി, വിരാട് കോലി, അഞ്ജു റാവത്ത് എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ നഷ്ടമായത്. കൊല്‍ക്കത്തക്കായി ഉമേഷ് യാദവ് രണ്ടും ടിം സൗത്തി ഒരു വിക്കറ്റുമെടുത്തു.
അടിക്ക് തിരിച്ചടിയുമായി കൊല്‍ക്കത്ത
കൊല്‍ക്കത്തയുടെ പവര്‍ പ്ലേയിലെ പ്രകടനത്തിന്‍റെ തനിയാവര്‍ത്തനമായിരുന്നു ബാംഗ്ലൂരിന്‍റെ പ്രകടനവും. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഞ്ജു റാവത്തിനെ(0) മടക്കി ഉമേഷ് യാദവ് ബാംഗ്ലൂരിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസിയെ(5) മടക്കി ടിം സൗത്തി ബാംഗ്ലൂരിനെ ഞെട്ടിച്ചു. രണ്ട് ബൗണ്ടറിയടിച്ച് നല്ല തുടക്കമിട്ട വിരാട് കോലിയെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്സന്‍റെ കൈകകളിലെത്തിച്ചതോടെ ആര്‍സിബി 17-3ലേക്ക് കൂപ്പുകുത്തി.
കൊല്‍ക്കത്തക്കായി ഉമേഷ് മൂന്നോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി രണ്ടോവറില്‍ 9 റണ്‍സിന് ഒരു വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വാനിന്ദു ഹസരങ്കയുടെ(Wanindu Hasaranga) ലെഗ് സ്പിന്നിന് മുന്നിലാണ് കറങ്ങി വീണത്. 18.5 ഓവറില്‍ 128 റണ്‍സിന് കൊല്‍ക്കത്ത ഓള്‍ ഔട്ടായി. നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപുംരണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്. 18 പന്തില്‍ 25 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അവസാന വിക്കറ്റില്‍ ഉമേഷ് യാദവ്-വരുണ്‍ ചക്രവര്‍ത്തി സഖ്യം 27 റണ്‍സടിച്ചതാണ് കൊല്‍ക്കത്ത ഇന്നിംഗ്സിന് കുറച്ചെങ്കിലും മാന്യത നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!