
മുംബൈ: ഐപിഎല്ലില്‍(IPL 2022) സഞ്ജു സാംസണ്(Sanju samson) കീഴില്‍ ഇത്തവണ പ്ലേ ഓഫ് കളിക്കാമെന്ന പ്രതീക്ഷയിലാണ് രാജസഥാന്‍ റോയല്‍സ്(Rajasthan Royals). 10 കളികളില്‍ 12 പോയന്‍റുള്ള രാജസ്ഥാന് പ്ലേ ഓഫ് കൈയകലത്തിലാണ്. ശേഷിക്കുന്ന നാലു കളികളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുശേഷം ഐപിഎല്‍ താരലേലത്തിലൂടെ ടീമിനെ അടിമുടി ഉടച്ചുവാര്‍ത്ത രാജസ്ഥാന്‍ ഇത്തവണ സ്വപ്ന കുതിപ്പ് നടത്തുമ്പോള്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചും നിര്‍ണായക റണ്‍സ് നേടിയും സഞ്ജുവും തിളങ്ങുകയാണ്.
സീസണിലെ റണ്‍വേട്ടയില്‍ 10 കളികില്‍ 298 പോയന്‍റുമായി ഒമ്പതാം സ്ഥാനത്താണ് സഞ്ജു ഇപ്പോള്‍. ക്യാപ്റ്റനെന്ന നിലയില്‍ കൂള്‍ ആയ സഞ്ജു സമ്മര്‍ദ്ദഘട്ടത്തില്‍ പോലും പ്രകോപിതനാകാതെ സഹതാരങ്ങളോടും എതിരാളികളോടും അമ്പയര്‍മാരോടുമെല്ലാം ഒരു ചെറു ചിരിയോടെ പെരുമാറുന്നത് ആരാധകരുടെയും മനം കവര്‍ന്നിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സില്‍ മുമ്പ് തന്‍റെ മെന്‍റററും ഇന്ത്യന്‍ ടീമിന്‍റെ നിലവിലെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യത്തില്‍ തനിക്ക് മാതൃകയെന്ന് തുറന്നു പറയുകയാണ് സഞ്ജു ഇപ്പോള്‍. കളിക്കളത്തിനും പുറത്തും എതിരാളികളോട് പോലും പരസ്പര ബഹുമാനത്തോടെയല്ലാതെ ദ്രാവിഡ് പെരുമാറാറില്ലെന്ന് സഞ്ജു ഗൗരവ് കപൂറിന്‍റെ ബ്രേക്ക് ഫാസ്റ്റ് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ പറഞ്ഞു.
ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നപ്പോള്‍ എല്ലായ്പ്പോഴും ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിക്കുമായിരുന്നു. ഞങ്ങളുടെ ഉടമ മനോജ് ബദാലെയോടും ഗ്രൗണ്ട്സ്മാനോടും ദ്രാവിഡ് പെരുമാറുന്നത് പോലും എപ്പോഴും ഒരുപോലെയാണ്. അതാണ് അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം. അത് അദ്ദേഹം വെറുതെ പുറം പൂച്ച് കാണിക്കുന്നതല്ല, ആത്മാര്‍ത്ഥമായി ചെയ്യുന്നതാണ്.
രാജസ്ഥാന്‍ റോയല്‍സിനൊപ്പം രണ്ട് വര്‍ഷം കളിച്ചശേഷം ഞാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ദ്രാവിഡ് ആയിരുന്നു അവിടെ പരിശീലകന്‍. കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരൊക്കെ അവിടെയുണ്ടായിരുന്നു. ഞങ്ങളെല്ലാം എല്ലായ്പ്പോഴും ദ്രാവിഡില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കാറുണ്ട്-സഞ്ജു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!