
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് റണ്‍സ് 173 വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ കൂടിതി ളങ്ങിയെങ്കിലും ക്യാപ്റ്റന്‍റെ മുട്ടിക്കളി ഡല്‍ഹിയെ 19.4 ഓവറില്‍ 172ല്‍ ഒതുക്കി. ഓപ്പണറായി ഇറങ്ങി 43 പന്തില്‍ അര്‍ധസഞ്ചുറി തികച്ച വാര്‍ണര്‍ 47 പന്തില്‍ 51 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ പുറത്തായപ്പോള്‍ ഏഴാമനായി ക്രീസിലിറങ്ങി 25 പന്തില്‍ 54 റണ്‍സടിച്ച അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്.
പൃഥ്വി ഷായും ഡല്‍ഹിയുടെ മധ്യനിരയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ പതിമൂന്നാം ഓവറില്‍ 98-5ലേക്ക് തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അക്ഷര്‍ ആണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 22 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പറത്തിയാണ് അക്ഷര്‍ അര്‍ധസെഞ്ചുറി തികച്ചത്.മുംബൈക്കായി പിയൂഷ് ചൗളയും ജേസണ്‍ ബെഹന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വെടിക്കെട്ടില്ലാതെ പൃഥ്വി, നടുവൊടിങ്ങ് ഡല്‍ഹി
ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സെടുത്ത ഡല്‍ഹി അര്‍ഷാദ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 12 റണ്‍സടിച്ച് ടോപ് ഗിയറിലായി. 10 പന്തില്‍ 15 റണ്‍സുമായി നല്ല തുടക്കമിട്ട പൃഥ്വി ഷായെ നാലാം ഓവറില്‍ വീഴ്ത്തി ഹൃഥ്വിക് ഷൊക്കീന്‍ ഡല്‍ഹിക്ക് ആദ്യ പ്രഹരംമേല്‍പ്പിച്ചു.റിലെ മെറിഡിത്തിനെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മനീഷ് പാണ്ഡെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് കൂടി ചേര്‍ത്ത് ഡല്‍ഹിയെ 50 കടത്തി.ഒരറ്റത്ത് മനീഷ് പാണ്ഡെ സ്കോറുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ട വാര്‍ണര്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് സ്കോറുയര്‍ത്തിയത്.
18 പന്തില്‍ 26 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ പിയൂഷ് ചൗള വീഴ്ത്തിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച തുടങ്ങി.അരങ്ങേറ്റക്കാരന്‍ യാഷ് ജുള്‍(2), റൊവ്മാന്‍ പവല്‍(4), ലളിത് യാദവ്(2) എന്നിവര്‍ കൂട്ടുകെട്ടുകളില്ലാതെ മടങ്ങിയപ്പോള്‍ 81-1 ല്‍ നിന്ന് 98-5ലേക്ക് ഡല്‍ഹി കൂപ്പുകുത്തി. ഏഴാമനായി ക്രീസിലെത്തി വാര്‍ണറെ സാക്ഷി നിര്‍ത്തി തകര്‍ത്തടിച്ച അക്ഷറാണ് ഡല്‍ഹിയെ 150 കടത്തിയത്. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഒരോവറില്‍ അക്ഷറെയും വാര്‍ണറെയും മടക്കി ബെഹന്‍ഡോര്‍ഫ് ഡല്‍ഹിയുടെ കുതിപ്പ് തടഞ്ഞു. ബെഹന്‍ഡോര്‍ഫ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. വാര്‍ണറും, അക്ഷറും പുറത്തായതിന് പിന്നാലെ കുല്‍ദീപ് യാദവ് റണ്ണൗട്ടായപ്പോള്‍ അവസാന പന്തില്‍ അഭിഷേക് പോറല്‍(1) കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി.
അവസാന ഓവറുകളിലും താളം കണ്ടെത്താനാകാതെ വാര്‍ണര്‍ പാടുപെട്ടപ്പോള്‍ അക്ഷര്‍ നാലു ഫോറും അഞ്ച് സിക്സും പറത്തിയതാണ് ഡല്‍ഹി സ്കോറിന് മാന്യത നല്‍കിയത്.മുംബൈക്കായി പിയൂഷ് ചൗള നാലോവറില്‍ 22 റണ്‍സിനും ജേസണ്‍ ബെഹന്‍ഡോര്‍ഫ് മൂന്നോവറില്‍ 23 റണ്‍സിനും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍ ഹൃത്വിക് ഷൊക്കീന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!