
ഗുവാഹത്തി: ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുമ്പില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് തോൽവി നേരിട്ടതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ്.കൊൽക്കത്തയ്ക്ക് 13 കളിയിൽ 19 പോയന്‍റും രാജസ്ഥാന് 12 കളിയിൽ 16 പോയന്‍റുമാണുള്ളത്.
13 കളിയിൽ 14 പോയന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാമതും 12 കളിയിൽ 14 പോയന്‍റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് നാലാമതും 14 കളിയിൽ 14 പോയന്‍റുള്ള ഡൽഹി ക്യാപിറ്റല്‍സ് അഞ്ചാമതും നില്‍ക്കുമ്പോള്‍ 13 കളിയിൽ 12 പോയൻറുള്ള ബെംഗളൂരു ആറാം സ്ഥാനത്താണ്. ഡല്‍ഹിക്കെതിരായ തോല്‍വിയോടെ 13 കളിയിൽ 12 പോയന്‍റുള്ള ലഖ്നൗവിന്‍റെ പ്ലേ ഓഫ് സാധ്യതകൾ ഏറക്കുറെ അവസാനിച്ചു.റൺനിരക്കിലും ലഖ്നൗ ഏറെ പിന്നിലാണ്. അതേസമയം, ഇന്നലെ ലഖ്നൗവിനെ വീഴ്ത്തിയെങ്കിലും ഡല്‍ഹിക്കും ആശ്വസിക്കാനൊന്നുമില്ല. അത്ഭുതം സംഭവിച്ചാല്‍ മാത്രമെ ഡല്‍ഹി ഇനി പ്ലേ ഓഫിലെത്തു.
-0.377 നെറ്റ് റണ്‍റേറ്റാണ് ഡല്‍ഹിക്ക് വലിയ തിരിച്ചടിയാകുക. 14 പോയന്‍റ് വീതമുള്ള ചെന്നൈ(0.528), ഹൈദരാബാദ്(0.406) ടീമുകള്‍ക്ക് പുറമെ 12 പോയന്‍റുമായി പിന്നിലുള്ള ആര്ഡസിബിക്ക്(0.387) പോലും ഡല്‍ഹിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. 18ന് നടക്കുന്ന ആര്‍സിബി-ചെന്നൈ മത്സരത്തില്‍ ആര്‍സിബി ജയിച്ചാല്‍ ചെന്നൈക്കും ആര്‍സിബിക്കും ഡല്‍ഹിക്കും 14 പോയന്‍റ് വീതമാകും.
രണ്ട് മത്സരം ബാക്കിയുള്ള ഹൈരദാബാദ് രണ്ട് കളികളും തോറ്റാല്‍ ഹൈദരാബാദിനും 14 പോയന്‍റ് മാത്രമാകും. ഗുജറാത്തും പഞ്ചാബുമാണ് അവസാന രണ്ട് കളികളില്‍ ഹൈദരാബാദിന്‍റെ എതിരാളികള്‍. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍ റേറ്റ് നിര്‍ണായകമാകും. 13 കളികളില്‍ 12 പോയന്‍റുള്ള ലഖ്നൗ മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന മത്സരം ജയിച്ചാല്‍ 14 പോയന്‍റാവുമെങ്കിലും -0.787 നെറ്റ് റണ്‍റേറ്റ് വലിയ തിരിച്ചടിയാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക